Advertisment

കോഴിക്കോടു നിന്ന് ടാക്‌സി വിളിച്ചത് ജയറാമിന്റെ വീട്ടിലേക്ക് എന്നു പറഞ്ഞ്; പരിചയപ്പെടുത്തിയത് ജയസൂര്യയുടെ വീട്ടുജോലിക്കാരിയെന്നും ; 8000 രൂപയുടെ ഓട്ടം ഓടി കൊച്ചിയിലെത്തിയപ്പോള്‍ ഇപ്പം കാശുമായി വരാമെന്നു പറഞ്ഞ് നൈസായി മുങ്ങി; ടാക്‌സിക്കാരനെ പറ്റിച്ച് മുങ്ങിയ യുവതിയെ തിരിച്ചറിഞ്ഞു

New Update

കോഴിക്കോട്: ജയസൂര്യയുടെ വീട്ടുജോലിക്കാരിയെന്ന് പരിചയപ്പെടുത്തി ടാക്‌സിയില്‍ കറങ്ങിയ ശേഷം മുങ്ങിയ യുവതിയെ പോലീസ് തിരിച്ചറിഞ്ഞു. സിനിമാ നടന്‍ ജയറാമിന്റെ വീട്ടിലേക്ക് പോകണമെന്നാവശ്യപ്പെട്ട് യുവതി തന്റെ ടാക്‌സിയില്‍ കയറുമ്പോള്‍ ഡ്രൈവര്‍ ഇങ്ങനെയൊരു പണി സ്വപ്‌നത്തില്‍ പോലും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് ടാക്‌സി വിളിച്ച യുവതി എറണാകുളത്ത് എത്തിയ ശേഷം പണം നല്‍കാതെ മുങ്ങിയപ്പോള്‍ ഡ്രൈവറിന് 8000 രൂപയാണ് നഷ്ടമായത്.കോഴിക്കോട് നിന്ന് എറണാകുളത്തേക്ക് ദീര്‍ഘദൂര ഓട്ടം ലഭിച്ചതിന്റെ സന്തോഷത്തില്‍ കൂടുതല്‍ വിരങ്ങള്‍ അന്വേഷിക്കാതെ പോയതാണ് െ്രെഡവറിന് വിനയായത്. കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനിലെ ടാക്‌സി ഓടിക്കുന്ന കക്കോടി സ്വദേശി എം.ഷിനോജാണ് കബളിപ്പിക്കപ്പെട്ടത്.

Advertisment

publive-image

കോഴിക്കോട് നിന്ന് ടാക്‌സി വിളിച്ചു കൊച്ചിയിലേക്ക് പുറപ്പെട്ട യുവതിയെ കുറിച്ച് വിശദമായ വിവരങ്ങള്‍ പോലീസ് ശേഖരിച്ചു. രക്ഷപ്പെടാനുള്ള യുവതിയുടെ നീക്കം പോലീസിന്റെ തന്ത്രപരമായ നീക്കത്തില്‍ പൊളിഞ്ഞു. ഒടുവില്‍ കുറ്റം സമ്മതിച്ച യുവതി മറ്റൊരു കേസിലും ഉള്‍പ്പെട്ടിരുന്നുവെന്ന വിവരമാണ് പുറത്തുവരുന്നത്. ജയസൂര്യയെ മാത്രമല്ല, ജയറാമിനെയും അറിയാമെന്നാണ് യുവതി പറഞ്ഞത്. എന്നാല്‍ വിശദമായ അന്വേഷണം നടത്തിയപ്പോഴാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്.

കബളിക്കപ്പെട്ടുവെന്നു മനസിലാക്കിയ ഷിനോജ് തന്റെ ടാക്‌സി നിരക്കായ 8000 രൂപ നല്‍കാതെ യുവതി കടന്നു കളഞ്ഞെന്നു കാണിച്ച് കോഴിക്കോട് ടൗണ്‍ പോലീസിലും പാലാരിവട്ടം പോലീസ് സ്‌റ്റേഷനിലും പരാതി നല്‍കി. കഴിഞ്ഞ ഞായറാഴ്ച രാത്രി എട്ടുമണിക്കാണ് മുപ്പതു വയസു തോന്നിക്കുന്ന യുവതിയും നാലു വയസോളം പ്രായമുള്ള രണ്ടുപെണ്‍കുട്ടികളും കോഴിക്കോട് റെയില്‍വേസ്‌റ്റേഷനില്‍ നിന്ന് എറണാകുളത്തേക്ക് ടാക്‌സി വിളിച്ചത്.

നടന്‍ ജയറാമിന്റെ പെരുമ്പാവൂരിലെ വീട്ടിലേക്കാണ് പോകേണ്ടതെന്ന് യുവതി ആവശ്യപ്പെട്ടിരുന്നു തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെ കാര്‍, ജയറാമിന്റെ വീട്ടിലെത്തി. എന്നാല്‍, സുരക്ഷാ ജീവനക്കാരന്‍ അകത്തേക്ക് കടക്കാന്‍ സമ്മതിച്ചില്ല. രാവിലെ എട്ടുമണിയോടു കൂടി നടന്‍ ജയറാം പുറത്തേക്കു വന്ന് യുവതിയുമായി സംസാരിച്ചു . അതിനു ശേഷം യുവതിയുടെ ആവശ്യപ്രകാരം പാലാരിവട്ടത്തുള്ള ഒരു സ്ഥാപനത്തിലേക്കു പോയി.

പണം വാങ്ങാനാണ് ജയറാമിന്റെ വീട്ടില്‍ പോയതെന്നാണ് യുവതി ഡ്രൈവറോട് പറഞ്ഞത്. ജയറാമിനെ തനിക്ക് പരിചയമില്ല. ജയസൂര്യയെയാണ് പരിചയം. അവരുടെ വീട്ടില്‍ ജോലി ചെയ്യുന്ന തനിക്ക് കുറച്ച് പണത്തിന്റെ ആവശ്യം വന്നപ്പോള്‍ ജയറാമിനോട് ചോദിക്കാന്‍ ജയസൂര്യ പറഞ്ഞെന്നായിരുന്നു യുവതി ഡ്രൈവറെ അറിയിച്ചത്. ഇക്കാര്യങ്ങളെല്ലാം ഡ്രൈവര്‍ ഷിനോജ് പോലീസിനെ അറിയിച്ചിട്ടുണ്ട്.

ജയറാമിന്റെ വീട്ടില്‍ നിന്ന് മടങ്ങിയ യുവതി പാലാരിവട്ടത്തെ കന്യാസ്ത്രീ മഠത്തിലേക്ക് പോകണമെന്ന് ആവശ്യപ്പെട്ടു. അവിടെയെത്തിയ ശേഷം ഉടന്‍ വരുമെന്ന് പറഞ്ഞ് ഇറങ്ങി. ഏറെ നേരം കാത്തുനിന്നിട്ടും തിരിച്ചുവന്നില്ല. നാലു മണിക്കൂറോളം യുവതിയെ കാത്തിരുന്നു ഡ്രൈവര്‍. തുടര്‍ന്ന് കണ്ടവരോടെല്ലാം തിരക്കിയെങ്കിലും യുവതിയെ ആര്‍ക്കും അറിയില്ലായിരുന്നു. കന്യാസ്ത്രീ മഠത്തില്‍ ചോദിച്ചപ്പോള്‍ യുവതിയെ അറിയില്ലെന്നും ഒരു വൈദികനെ അനേഷിച്ച് വന്നതാണെന്നുമാണ് അറിഞ്ഞത്. 300ഓളം കിലോമീറ്ററാണ് യുവതി ട്രിപ്പ് വിളിച്ച ശേഷം ടാക്‌സി ഓടിയത്. 8000 രൂപയുടെ ഓട്ടമുണ്ടന്ന് ഷിനോജ് പറയുന്നു. പാലാരിവട്ടം പോലീസുമായി ബന്ധപ്പെട്ടെങ്കിലും ഫലമുണ്ടായില്ല.

എറണാകുളത്തെ ടാക്‌സി ഡ്രൈവര്‍മാര്‍ നല്‍കിയ പണം വാങ്ങി പെട്രോള്‍ അടിച്ച ശേഷമാണ് ഷിനോജ് കോഴിക്കോട്ടേക്ക് തിരിച്ചത്. യുവതിയുടെ ചെറിയ ബാഗ് കാറില്‍ വച്ച് മറന്നിരുന്നു. ഷിനോജ് കോഴിക്കോടെത്തി ടൗണ്‍ പോലീസില്‍ പരാതി നല്‍കിയതോടെയാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്. പറമ്പില്‍ ബസാര്‍ സ്വദേശിയാണ് ഷിനോജ്. യുവതി കാറില്‍ മറന്നുവച്ച സാധനങ്ങള്‍ ഡ്രൈവര്‍ പോലീസിന് കൈമാറി. ഇതില്‍ നിന്ന് ലഭിച്ച ഒരു കേസിന്റെ നമ്പറാണ് യുവതിയെ കണ്ടെത്താന്‍ പോലീസിനെ സഹായിച്ചത്.

ക്രൈം നമ്പര്‍ പരിശോധിച്ചപ്പോള്‍ ലഭിച്ച മൊബൈല്‍ നമ്പര്‍ വഴി ബന്ധപ്പെട്ടപ്പോള്‍ യുവതിയെ തിരിച്ചറിയുകയായിരുന്നു. യുവതിയോട് കോഴിക്കോട് ടൗണ്‍ പോലീസ് സ്‌റ്റേഷനില്‍ ഹാജരാകാന്‍ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. യുവതി വ്യാഴാഴ്ച എത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്.

Advertisment