ന്യൂഡല്‍ഹി: ശബരിമലയിലെ സ്ത്രീ പ്രവേശനത്തിലുള്ള നിയന്ത്രണം ആണ്‍കോയ്മയല്ലെന്ന് ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയില്‍ വ്യക്തമാക്കി. സ്ത്രീകള്‍ അംഗീകരിക്കുന്നുണ്ടെന്നും ദേവസ്വം ബോര്‍ഡ് പറഞ്ഞു. അതേസമയം, പൊതുക്ഷേത്രങ്ങളില്‍ സ്ത്രീകള്‍ക്ക് നിയന്ത്രണമുണ്ടോ എന്നതാണ് ചോദ്യമെന്നും സ്ത്രീകള്‍ക്ക് വ്രതം നോല്‍ക്കാന്‍ പറ്റില്ലെന്നത് എങ്ങനെ സാധ്യമാകുമെന്നും ചീഫ് ചോദിച്ചു.
പൊതുസമൂഹത്തില്‍ മോധാവിത്വമുള്ള പുരുഷന്മാര്‍ക്ക് എല്ലാ ആചാരങ്ങളും പാലിക്കാമെന്ന് ജസ്റ്റിസ് ചന്ദ്രചൂഢ് പറഞ്ഞു. അതേസമയം, ലോകത്ത് എല്ല മതങ്ങളിലും ആചാരങ്ങളിലും ആണ്‍കോയ്മ ഉണ്ടെന്ന് ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി. അവസരം കിട്ടുമ്പോള്‍ സാധ്യമായ സാഹചര്യങ്ങളില്‍ ഇതില്‍ മാറ്റം കൊണ്ടുവരണമെന്നും ജസ്റ്റിസ് ചന്ദ്രചൂഢ് ചൂണ്ടിക്കാട്ടി. എന്നാല്‍, പൊതുസമൂഹത്തില്‍ സ്ത്രീകളെ മാറ്റി നിര്‍ത്തുന്നത് തൊട്ടുകൂടായ്മയാണെന്നും ഇത് ഭരണഘടനയുടെ 17ാം അനുച്ഛേദത്തിന്റെ ലംഘനമാണെന്നും ഇന്ദിര ജെയ്‌സിംഗ് പറഞ്ഞു. ഇക്കാര്യത്തില്‍ തൊട്ടുകൂടയ്മയിലേക്ക് കടക്കുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
അതേസമയം, ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കരുതെന്ന മുന്‍നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ദേവസ്വം ബോര്‍ഡ്. ഇന്ന് വീണ്ടും കേസ് പരിഗണിച്ചപ്പോഴാണ് ദേവസ്വം ബോര്‍ഡ് നിലപാട് ആവര്‍ത്തിച്ചത്. കേസില്‍ സര്‍ക്കാരിന്റെ നിലപാടിനൊപ്പം നില്‍ക്കാന്‍ കഴിഞ്ഞ ദിവസം യോഗം ചേര്‍ന്ന് തീരുമാനിച്ച ദേവസ്വം ബോര്‍ഡ് വീണ്ടും കേസ് പരിഗണിച്ചപ്പോള്‍ നിലപാട് മാറ്റുകയായിരുന്നു.
കേസ് പരിഗണിച്ചപ്പോള്‍ സര്‍ക്കാരിന്റെ നിലപാടിനൊപ്പമാണെന്ന കാര്യം ബോര്‍ഡിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മനു അഭിഷേക് സിംഗ്‌വി സുപ്രീം കോടതിയെ അറിയിച്ചിരുന്നില്ല. മറിച്ച് സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കരുതെന്ന മുന്‍നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് സിംഗ്‌വി വാദിച്ചു. അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരിയാണെന്നും സ്ത്രീകളെ പ്രവേശിപ്പിക്കരുതെന്ന കാര്യത്തില്‍ പുതിയ ഭരണസമിതിക്കും ബോര്‍ഡ് വ്യക്തമാക്കി.
എന്നാല്‍ ദേവസ്വം ബോര്‍ഡിനെ കോടതി വിമര്‍ശിച്ചു. ബോര്‍ഡിന് സ്ഥിരമായ ഒരു നിലപാട് ഇല്ലെന്ന് പറഞ്ഞ ഡിവിഷന്‍ ബെഞ്ച്, മണ്ഡലകാലത്തിലെ അഞ്ച് ദിവസം സ്ത്രീകളെ പ്രവേശിപ്പിക്കാമെന്ന് ഹൈക്കോടതിയില്‍ അറിയിച്ചില്ലേയെന്നും ചോദിച്ചു. ബോര്‍ഡ് പറഞ്ഞത് അനുസരിച്ചാണെങ്കില്‍ ആ അഞ്ച് ദിവസം അയ്യപ്പന്‍ ബ്രഹ്മചാരി അല്ലാതാകില്ലേയെന്നും കോടതി ചോദിച്ചു.