ക്വലാലംപുർ: വനിതാ ട്വന്റി-20 ഏഷ്യാകപ്പിൽ ആതിഥേയരായ മലേഷ്യക്കെതിരെ ഇന്ത്യക്ക് 142 റൺസ് വിജയം. ഓപ്പണർ മിഥാലി രാജും മീഡിയം പേസർ പൂജാ വസ്ത്രകാറുമാണ് ഇന്ത്യക്ക് ഉജ്വല വിജയം നൽകിയത്. മിഥാലി പുറത്താകാതെ നേടിയ 97 റൺസും ആറു റൺസിനു പൂജ പിഴുത മൂന്നു വിക്കറ്റുക ളുമാണ് ആതിഥേയരെ അടിച്ചിടാൻ ഇന്ത്യയെ സഹായിച്ചത്.
മിഥാലിയുടെ അർധസെഞ്ചുറിയുടെ ബലത്തിൽ ഇന്ത്യ 169 റൺസെടുത്തപ്പോൾ മലേഷ്യ വെറും 27 റൺസിനു പുറത്തായി. മലേഷ്യനിരയിൽ ആരും രണ്ടക്കം കടന്നില്ല. ഇന്ത്യൻ ബൗളിംഗ് ആക്രമണത്തിൽ മലേഷ്യ 13.4 ഓവറിൽ പുറത്തായി.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യയുടെ തുടക്കം മോശമായിരുന്നു. ഓപ്പണർ സ്മൃതി മന്ദാനയും (2) വസ്ത്രകാറും (16) പെട്ടെന്ന് പുറത്തായി. 6.1 ഓവറിൽ 35 റൺസ് മാത്രമായിരുന്നു ഈ സമയത്ത് ഇന്ത്യയുടെ സമ്പാദ്യം. ഒരറ്റത്ത് ഉറച്ചുനിന്ന മിഥാലി മൂന്നാം വിക്കറ്റിൽ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറുമായി (23 പന്തിൽ 35) ചേർന്ന് 86 റൺസിന്റെ കൂട്ടുകെട്ട് സൃഷ്ടിച്ചു. 69 പന്തുകൾ നേരിട്ട മിഥാലി ഒരു സിക്സും 13 ഫോറുകളും പറത്തി. കൗർ പുറത്തായ ശേഷം ക്രീസിലെത്തിയ ദീപ്തി ശർമ പുറത്താകാതെ നേടിയ 18 റൺസ് ഇന്ത്യയെ 169 ൽ എത്തിച്ചു.