ലോകകപ്പിന്റെ സമീപകാല ചരിത്രം തുടരുകയാണ്. ലോകചാംപ്യൻമാരെ നാണംകെടുത്തി കണ്ണീരോടെ പറഞ്ഞയക്കുക എന്ന ലോകകപ്പിന്റെ ക്രൂരതയ്ക്ക് ജര്‍മ്മനിയും ഇരയായിരിക്കുകയാണ്. അവസാന രണ്ട് ലോക ചാമ്ബ്യന്മാര്‍ക്കും ഇതായിരുന്നു വിധി. ഇപ്പോള്‍ മൂന്നാം തവണയും അത് ആവര്‍ത്തിക്കപ്പെടുന്നു. മെക്സിക്കോയ്ക്കെതിരായ ജര്‍മ്മനിയുടെ പരാജയം അതിന്റെ ഒരു സൂചന ആയിരുന്നു. അതില്‍ ജര്‍മ്മനി കരുതലെടുക്കണമായിരുന്നു. അതിന് ലോവിനും സംഘത്തിനും ആയില്ല.
കഴിഞ്ഞ മത്സരത്തില്‍ സ്വീഡനോട് ഒരു ക്രൂസ് മാജിക്കില്‍ അവസാനം രക്ഷപ്പെട്ടപ്പോള്‍ ജര്‍മ്മനി തിരിച്ചു വന്നെന്നാണ് എല്ലാവരും കരുതിയത്. പ്രീക്വാര്‍ട്ടറില്‍ ബ്രസീലുമായി ഏറ്റുമുട്ടുന്നതിനെ കുറിച്ച് ചര്‍ച്ചകള്‍ വരെ കഴിഞ്ഞു. ഇന്ന് ദക്ഷിണ കൊറിയക്ക് എതിരെ ഇറങ്ങിയ ജര്‍മ്മനിക്ക് കണക്ക് എളുപ്പമായിരുന്നു. കൊറിയയെ തോല്‍പ്പിക്കുക.
ലോകകപ്പിന് ഒട്ടും ഫോമില്ലാതെ എത്തിയ ടീമാണ് ദക്ഷിണ കൊറിയ. റഷ്യയില്‍ എത്തിയപ്പോഴും കാര്യം മാറിയില്ല. കളിച്ച രണ്ടിലും കൊറിയ തോറ്റിരുന്നു. പക്ഷെ ഇന്ന് ആ കൊറിയയെ മറികടക്കാന്‍ ലോവിനും സംഘത്തിനും ആയില്ല. അവസരങ്ങള്‍ അല്ല അവസരങ്ങള്‍ വലയില്‍ എത്തിക്കാന്‍ പോന്നവരില്ലാത്തതായിരുന്നു ഇന്നും ജര്‍മ്മനിയുട്ര്‍ പ്രശ്നം. ക്ലോസെയെ പോലൊരു പൗചറുടെ അഭാവവും മുള്ളറുടെ പഴയ ഫോമില്ലാത്തതുമാണ് ജര്‍മ്മനിക്ക് ഇവിടെ വിനയായത്. വെറും ഒരു ഗോള്‍ ജയം മതിയായിരുന്നിട്ടും കണ്ടെത്താന്‍ ജര്‍മ്മനിക്കായില്ല. അവസാന നിമിഷങ്ങളില്‍ ഒരു താരവും അത്ഭുതവുമായി വന്നതുമില്ല. പകരം രണ്ട് ഗോള്‍ ജര്‍മ്മന്‍ വലയില്‍ എത്തിച്ച് കൊറിയ ഗ്രൂപ്പിലെ അവസാന സ്ഥാനത്തേക്ക് ജര്‍മ്മനിയെ വലിച്ചൊടുന്നതാണ് കാണാന്‍ കഴിഞ്ഞത്.
ജര്‍മ്മനിയുടെ പുറത്തേക്കുള്ള പോക്ക് ഒരു തുടര്‍ച്ച മാത്രമാണ്. അസാന നാലു ലോകകപ്പില്‍ മൂന്നിലും മുന്‍ ചാമ്ബ്യന്മാര്‍ ഗ്രൂപ്പ് ഘട്ടം കടന്നിട്ടില്ല. 2002ല്‍ ഫ്രാന്‍സും, 2010ല്‍ ഇറ്റലിയും, 2014ല്‍ സ്പെയിനും ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായിരുന്നു. ബ്രസീല്‍ പ്രീക്വാര്‍ട്ടറില്‍ എത്തിയത് മാത്രമാണ് ഇതിനിടയില്‍ ചാമ്ബ്യന്മാരായി എത്തി നാണം കെടാതെ രക്ഷപ്പെട്ടവര്‍.
ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്താകുന്നത് നിക്കട്ടെ 1954ന് ശേഷം എല്ലാ ലോകകപ്പിലും അവസാന എട്ടില്‍ എത്തിയ ടീമാണ് ജര്‍മ്മനി. അവരാണ് ഗ്രൂപ്പില്‍ തന്നെ മടങ്ങുന്നത്. അവസാന 16 ലോകകപ്പില്‍ 4 കിരീടം 4 റണ്ണേഴ്സ് അപ്പ്, 4 സെമി ഫൈനല്‍, നാല് ക്വാര്‍ട്ടര്‍ എന്നിവയായിരുന്നു ജര്‍മ്മനി റെക്കോര്‍ഡ്. പക്ഷെ ചാമ്ബ്യന്മാരുടെ ദുര്‍വിധി തടയാന്‍ ഈ റെക്കോര്‍ഡുകള്‍ക്കും ആവില്ലല്ലോ.