വാഷിങ്ടൻ∙ സിറിയയെ ചൊല്ലി യു എസും റഷ്യയും നേര്‍ക്കുനേര്‍. സിറിയയ്ക്കുനേരെ യുഎസ്, ബ്രിട്ടിഷ്, ഫ്രഞ്ച് സേനകൾ നടത്തിയ സംയുക്ത മിസൈലാക്രമണത്തിനു ശക്മായ തിരിച്ചടി നല്‍കുമെന്ന് റഷ്യന്‍ പ്രസിഡന്‍റ് വ്‌ളാഡിമിര്‍ പുടിന്‍ തുറന്നടിച്ചതോടെ യുദ്ധഭീതി ഉയർത്തി ലോകരാജ്യങ്ങൾ ചേരിതിരിയുന്നു.
യുഎസും സഖ്യരാജ്യങ്ങളും നടത്തിയ ആക്രമണം സിറിയയുടെ പരമാധികാരത്തിനു മേലുള്ള കടന്നു കയറ്റമാണെന്ന് റഷ്യന്‍ പ്രസിഡന്‍റ് വ്‌ളാഡിമിര്‍ പുടിന്‍ തുറന്നടിച്ചു. ചൈനയും ഇറാനും റഷ്യയുടെ പക്ഷത്താണ്. ജര്‍മ്മനിയും തുര്‍ക്കിയും യു എസിനെയും പിന്തുണയ്ക്കുന്നു.
ആക്രമണത്തെ തുടര്‍ന്ന് ലോകരാജ്യങ്ങള്‍ ഇരുചേരിയിലുമായി നിലയുറപ്പിച്ചതിനു പിന്നാലെ യുഎൻ രക്ഷാസമിതി അടിയന്തര യോഗം ചേർന്നു. റഷ്യയുടെ പ്രത്യേക ആവശ്യപ്രകാരമാണിത്.
യുഎസിന്റെയും സഖ്യരാഷ്ട്രങ്ങളുടെയും നടപടി സിറിയയുടെ പരമാധികാരത്തിനു മേലുള്ള കടന്നുകയറ്റമാണെന്ന റഷ്യൻ പ്രസിഡന്റിന്റെ വാക്കുകൾ റഷ്യൻ പ്രതിനിധി യോഗത്തിൽ ആവർത്തിച്ചു. സിറിയ രാസായുധം ഉപയോഗിച്ചതിനു തെളിവില്ലെന്നും റഷ്യ ചൂണ്ടിക്കാട്ടി.
മഹായുദ്ധത്തിലേക്ക് ലോകത്തെ തള്ളിവിടരുതെന്ന റഷ്യയുടെ താക്കീതിനു വിലകൊടുക്കാതെയാണ് അമേരിക്ക ദമാസ്കസില്‍ ബോംബ് വര്‍ഷം നടത്തിയത്. ഇതോടെ, തീവ്രവാദ വിരുദ്ധ പോരാട്ടത്തിന്റെ പേരില്‍ സിറിയയിലെ സാധാരണക്കാരെ കൊന്നൊടുക്കിയ അമേരിക്കന്‍ നടപടി മാപ്പര്‍ഹിക്കുന്നതല്ലെന്ന് പുടിൻ തുറന്നടിച്ചു.
ചൈനയാണ് അമേരിക്കന്‍ ആക്രമണത്തിനെതിരെ രംഗത്തുവന്ന മറ്റൊരു വന്‍ശക്തി. അമേരിക്കയുടേത് യുദ്ധനിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് ചൈനീസ് വിദേശകാര്യ വക്താവ് വ്യക്തമാക്കി.
അതേസമയം, ഫ്രാന്‍സിനു പുറമെ മറ്റു ചില നാറ്റോ സഖ്യരാജ്യങ്ങളും അമേരിക്കയ്ക്ക് പിന്തുണയുമായെത്തി. ഉചിതമായ സമയത്താണ് ആക്രമണം നടത്തിയതെന്ന് ജര്‍മനി പ്രതികരിച്ചു. തുര്‍ക്കിയും അമേരിക്കന്‍ ആക്രമണത്തെ അനുകൂലിച്ചു.