ഹൈദരാബാദ്∙ ഇരുപത്തിരണ്ടാം പാര്‍ട്ടി കോണ്‍ഗ്രസ് അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്നു സീതാറാം യച്ചൂരിയെ തെറിപ്പിക്കാനുള്ള സമ്മർദ്ദ തന്ത്രവുമായി കാരാട്ട്പക്ഷം.
രാഷ്ട്രീയ പ്രമേയത്തിന്റെ കാര്യത്തില്‍ നേരിട്ട തിരിച്ചടിക്ക് പകര൦ വീട്ടാനുള്ള തന്ത്രങ്ങളാണ് കാരാട്ട് - കേരള ഘടകം എന്നിവര്‍ ചേര്‍ന്ന്‍ ഒരുക്കുന്നത് . എങ്കിൽ, സ്വയം പിന്മാറാതെ മൽസരത്തിനെന്നു തന്നെയുള്ള നിലപാടിലാണ് സീതാറാം യച്ചൂരി.
ഇതോടെ സമാപനദിവസം പാർട്ടി നേതൃതലത്തില്‍ ഇന്നേവരെ ഉണ്ടാകാത്ത വിധം പോരു രൂക്ഷമായി. പുതിയ കേന്ദ്ര കമ്മിറ്റി, പൊളിറ്റ് ബ്യൂറോ എന്നിവയ്ക്കുള്ള പാനൽ തയാറാക്കാൻ ഇന്നലെ രാത്രി ചേർന്ന പിബിക്കു തീരുമാനം സാധ്യമാകാതെ പിരിയേണ്ടിവന്നു. പിബി ഇന്നു രാവിലെ ഒൻപതിനു വീണ്ടും ചേർന്നു.
പിബിയിലും സിസിയിലും പുതുമുഖങ്ങൾ വരുന്നത് ഇരുസമിതികളിലും തങ്ങൾക്ക് ഇപ്പോഴുള്ള ഭൂരിപക്ഷത്തെ ബാധിക്കാമെന്നാണു കാരാട്ട്പക്ഷത്തിന്റെ വിലയിരുത്തൽ.
ഭൂരിപക്ഷം പഴയ രീതിയിൽ തുടർന്നാൽ തനിക്കു പാർട്ടിയെ മുന്നോട്ടുകൊണ്ടുപോകുക എളുപ്പമല്ലെന്നാണു യച്ചൂരിയുടെ വിലയിരുത്തൽ. അതിനാൽ, പിബിയിലും സിസിയിലും സമഗ്രമായ അഴിച്ചുപണി അദ്ദേഹം താൽപര്യപ്പെടുന്നു.
എന്നാൽ, കാര്യമായ അഴിച്ചുപണി അനുവദിക്കാതെ സമ്മർദ്ദ ഭിത്തി ഉയർത്തിയാൽ യച്ചൂരി ജനറൽ സെക്രട്ടറിസ്ഥാനത്തു തുടരാൻ താൽപര്യപ്പെടില്ലെന്നാണ് കാരാട്ട്പക്ഷം വിലയിരുത്തിയത്.
പക്ഷേ, വിട്ടുകൊടുക്കാൻ യച്ചൂരി തയാറല്ലെന്നാണു വ്യക്തമായ സൂചന. കാരണം, തനിക്കു ന്യായമായും രണ്ടു തവണകൂടി ജനറൽ സെക്രട്ടറി സ്ഥാനത്തുതുടരാം, താൻ മുന്നോട്ടുവച്ച നിലപാടു പാർട്ടി കോൺഗ്രസ് അംഗീകരിച്ചിട്ടുമുണ്ട്. അതിനാല്‍ പോരാടാന്‍ തന്നെയാണ് യെച്ചൂരിയുടെ നീക്കം . വോട്ടിംഗ് എങ്കില്‍ അങ്ങനെതന്നെ എന്ന നിലപാടിലാണ് യെച്ചൂരി .