തൊടുപുഴ : ' കുട്ടികള്‍ അങ്കിളേ എന്ന് വിളിക്കാന്‍ തുടങ്ങി, അപ്പച്ചാ എന്ന് വിളിക്കും മുന്‍പ് യൂത്ത് കോൺഗ്രസ് ഒന്ന് പുനഃസംഘടിപ്പിക്കുമോ' - യൂത്ത്കോണ്‍ഗ്രസ് പ്രാദേശിക നേതാവ് സ്വന്തം അനുഭവത്തിന്‍റെ വെളിച്ചത്തില്‍ ഇന്ന് ഫേസ്ബുക്കില്‍ ഇട്ട ഒരു പോസ്റ്റാണ് ഇപ്പോള്‍ രാഷ്ട്രീയ ഗ്രൂപ്പുകളില്‍ കൌതുകമായ ചര്‍ച്ചയ്ക്ക് വഴി വച്ചിരിക്കുന്നത്.
കാക്കനാട്ട് കളക്ടറേറ്റില്‍ വച്ച് +2 ക്കാരായ 2 പെണ്‍കുട്ടികള്‍ തന്നെ അങ്കിള്‍ എന്ന് വിളിക്കാനിടയായ സാഹചര്യം ചൂണ്ടിക്കാട്ടിയാണ് യൂത്ത്കോണ്‍ഗ്രസ് തൊടുപുഴ ആലക്കോട് മണ്ഡലം പ്രസിഡന്റ് ലിജോ ജോസ് മഞ്ചപ്പള്ളിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
പോസ്റ്റ് ഇങ്ങനെ :
ആദ്യമേ പറയട്ടെ, ഇത് ഒരു ട്രോൾ അല്ല.. എന്റെ അനുഭവമാണ്..
ഞാൻ ഇന്ന് ഒരു ആവശ്യവുമായി ബന്ധപ്പെട്ട് കാക്കനാട് കലക്ട്രേറ്റിൽ പോയിരുന്നു. അവിടെ മുകൾ നിലയിൽ പോകാൻ ലിഫ്റ്റ് നോക്കി നിൽക്കുമ്പോൾ രണ്ട് പെണ്കുട്ടികൾ വന്ന് എന്നോട് ചോദിച്ചു " അങ്കിൾ , അടുത്ത് അക്ഷയ സെന്റർ എവിടെയാ ഉള്ളത് " എന്ന്..
എന്നെ അങ്കിൾ എന്ന് വിളിച്ചിരിക്കുന്നത് കാഴ്ചയ്ക്ക് പ്ലസ്ടൂന് പഠിക്കുന്ന രണ്ട് കുട്ടികൾ.. യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മറ്റി പ്രസിഡന്റ് ആയ എന്നെ.. യുവജനങ്ങളെ പാർട്ടിയിലേക്ക് ആകർഷിക്കാൻ ചുമതലയുള്ള എന്നെ അങ്കിൾ ആയിട്ടാണ് കുട്ടികൾ കാണുന്നത്.. എന്നെ മാത്രമല്ല , 99% യൂത്ത് കോൺഗ്രസ് ഭാരവാഹികളെയും.. യുവജനങ്ങളും, യൂത്ത് കോൺഗ്രസ് ഭാരവാഹികളും രണ്ട് തലമുറ ആയി മാറിയിരിക്കുന്നു.. ഒന്ന് ആലോചിച്ചു നോക്കൂ, #അങ്കിൾ എന്ന് വിളിക്കപ്പെടുന്ന #സംസ്ഥാന_പ്രസിഡന്റ് മുതൽ മണ്ഡലം പ്രസിഡന്റ് വരെയുള്ള യൂത്ത് കോൺഗ്രസ് ഭാരവാഹികൾ നയിക്കുന്ന സംഘടന , യുവാക്കൾക്ക് ആകർഷകം അല്ലാതെ ആയി മാറിയിരിക്കുന്നതിൽ എന്താണ് അത്ഭുതം..
ഇനിയും യൂത്ത് കോൺഗ്രസ് പുനഃസംഘടന കേരളത്തിൽ നടന്നില്ല എങ്കിൽ 5 കൊല്ലം കൂടി കഴിയുമ്പോൾ 30നും 40നും ഇടയ്ക്ക് പ്രായമുള്ള ആളുകൾ ഈ പാർട്ടിയിൽ കാണില്ല..
#അപ്പച്ചാ എന്ന വിളി വരും മുൻപ് പുനഃസംഘടന നടത്താൻ അപേക്ഷ..
https://www.facebook.com/photo.php?fbid=10214601729191431&set=a.2980112276344&type=3&theater