തിരുവല്ല: അപകടകരമായ തരത്തിൽ വീട്ടുമുറ്റത്ത് നിലനിൽക്കുന്ന ട്രാൻസ്ഫോർമർ അഞ്ചംഗ കുടുംബത്തിന് ദുരിതമാകുന്നു. പെരിങ്ങര പഞ്ചായത്തിൽ പത്താം വാർഡിൽ കാനേകാട്ട് ജംഗ്ഷന് സമീപം ടാക്സി ഡ്രൈവറായ തിരുവങ്കാവിൽ മംഗളനും ഭാര്യയും മൂന്ന് മക്കളും അടങ്ങുന്ന കുടുംബത്തിനാണ് ട്രാൻസ്ഫോർമർ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നത്. 11 കെവി ലൈൻ കടന്നു പോകുന്ന രണ്ട് വൈദ്യുത തൂണുകളിലായാണ് ട്രാൻസ്ഫോർമർ സ്ഥാപിച്ചിരിക്കുന്നത്.
ട്രാൻസ്ഫോർമറിന് സംരക്ഷണ വലയമില്ലാത്തത് അപകട ഭീഷണി ഉയർത്തുന്നുണ്ട്. കുടാതെ അമിത വൈദ്യുതി പ്രവഹിക്കുന്ന അവസരങ്ങളിൽ പോസ്റ്റിന് മുകളിൽ സ്ഥാപിച്ചിരിക്കുന്ന എ ബി സ്വിച്ചിൽ നിന്നും വലിയ ,തീപ്പൊരികൾ താഴേയ്ക്ക് പതിക്കുന്നതും അപകട സാധ്യത വർദ്ധിപ്പിക്കുന്നു. ഓട്ടോറിക്ഷ ഒഴികെയുള്ള വാഹനങ്ങൾ മുറ്റത്തേക്ക് കയറുന്നതിനും വൈദ്യുത തൂണുകൾ തടസമാകുന്നുണ്ട്.
തന്‍റെ തന്നെ ഉടമസ്ഥതയിലുള്ള ഭൂമിയിലേക്ക് ട്രാൻസ്ഫോർമർ മാറ്റുന്നതിനുള്ള സന്നദ്ധത മംഗളൻ കെ എസ് ഇ ബി ഉദ്യോഗസ്ഥരെ അറിയിച്ചെങ്കിലും ഇതുവരെ അനുകൂല നടപടിൾ ഒന്നും തന്നെ ഉണ്ടായില്ലെന്നും പരാതി ഉണ്ട്.