തിരുവല്ല: അക്വാട്ടിക് അസോസിയേഷൻ എന്ന കടലാസ് സംഘടനയുടെ പേരിൽ ഖജനാവിലെ അരക്കോടി പൊടിച്ച് നിർമിച്ച നീന്തൽകുളം കൂത്താടി വളർത്തൽ കേന്ദ്രമാകുന്നു. പുഷ്പഗിരി റോഡിൽ കോടികൾ വിലമതിക്കുന്ന നഗരസഭാ ഭൂമിയിൽ 2013 ൽ നിർമാണമാരംഭിച്ച നീന്തൽകുളമാണ് നിർമാണം പാതിയായി കൊതുക് വളർത്തൽ കേന്ദ്രമായി മാറിയിരിക്കുന്നത്.
2014ൽ കേരളത്തിൽ നടന്ന ദേശീയ ഗെയിംസിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി അഞ്ച് നീന്തൽകുളങ്ങൾ നിർമിക്കാൻ ദേശീയ കായിക വകുപ്പ് തുക അനുവദിച്ചിരുന്നു. അത്തരത്തിൽ ലഭിച്ച തുക ഉപയോഗിച്ചാണ് നിർമാണം ആരംഭിച്ചത്. എന്നാൽ നഗരസഭാ അധികൃതരുടെ പിടിപ്പുകേട് മൂലം നിർമാണമേറ്റെടുത്ത കമ്പനി പണി പാതിയാക്കി പണം വാങ്ങി പിന്മാറുകയായിരുന്നു. അശാസ്ത്രീയ നിർമാണം മൂലം ചോർച്ചയിലായ കുളം ഏറ്റെടുക്കാൻ നഗരസഭയോ കായിക വകുപ്പോ ഇതുവരെ നടപടികളൊന്നും സ്വീകരിച്ചിട്ടുമില്ല. ആറു മാസം മുമ്പ് തിരുവനന്തപുരം ആസ്ഥാനമായുള്ള സ്വകാര്യ കമ്പനി സ്വന്തം ചെലവിൽ കുളത്തിന്റെ നിർമാണം പൂർത്തിയാക്കി പത്ത് വർഷത്ത കരാറിന്മേൽ 1 കോടി എഴുപത് ലക്ഷം രൂപയ്ക്ക് ഏറ്റെടുക്കാൻ തയാറായി എത്തിയിരുന്നു. എന്നാൽ ചെയർമാനടക്കമുള്ള ചിലരുടെ വ്യക്തി താൽപര്യങ്ങൾ മൂലം 25 വർഷത്തേക്ക് അക്വാളിക് അസോസിയേഷന് കുളം സൗജന്യമായി വിട്ടുനൽകാൻ തീരുമാനിക്കുകയായിരുന്നു.
തുടർന്ന് നടന്ന കൗൺസിൽ യോഗത്തിൽ ഇത് സംബന്ധിച്ച വിഷയം ചർച്ചയ്ക്ക് വെച്ചു. പക്ഷേ സെക്രട്ടറിയക്കം ബഹുഭൂരിപക്ഷം കൗൺസിലന്മാരും ഇതിനെ എതിർത്തതോടെ യോഗം തീരുമാനമാകാതെ പിരിയുകയായിരുന്നു. നഗരസഭയ്ക്ക് നഷ്ടം വരുത്തുന്ന രീതിയിൽ അക്വാട്ടിക് അസോസിയേഷന് കുളം വിട്ടുനൽകിയാൽ അത് ഓഡിറ്റിന് വിധേയമാകുമെന്നും തന്മൂലം ഓരോ കൗൺസിൽ അംഗങ്ങൾക്കും 15 ലക്ഷം രൂപയുടെ ബാധ്യത ഉണ്ടാക്കുമെന്നതാണ് അംഗങ്ങളുടെ എതിർപ്പിന് കാരണം.