മെഡിക്കൽ കോഴ്സുകളിലേക്കു റാങ്ക് പട്ടിക തയാറാക്കുന്നതിനു മുന്നോടിയായി വിദ്യാർഥികൾ നീറ്റ് ഫലം സമർപ്പിക്കുന്നതിനുള്ള സമയപരിധി നാളെ വൈകിട്ട് അഞ്ചു വരെ നീട്ടി. 43,000 പേരാണ് ഇതുവരെ പ്രവേശന പരീക്ഷാ കമ്മിഷണർക്കു നീറ്റ് ഫലം സമർപ്പിച്ചത്.
സ്വാശ്രയ മെഡിക്കൽ, ഡെന്റൽ കോളജുകളിലെ എംബിബിഎസ്, ബിഡിഎസ് ഫീസ് നിശ്ചയിച്ച ജസ്റ്റിസ് ആർ.രാജേന്ദ്രബാബു കമ്മിറ്റിയുടെ തീരുമാനം അസാധുവാകാതിരിക്കാൻ, സ്വാശ്രയ നിയമഭേദഗതി ഓർഡിനൻസ് (റെഗുലേഷൻ ആൻഡ് കൺട്രോൾ ഓഫ് അഡ്മിഷൻ ടു മെഡിക്കൽ എജ്യൂക്കേഷനൽ ഇൻസ്റ്റിറ്റ്യൂഷൻസ്) നിലവിൽ വരുന്ന സാഹചര്യത്തിൽ മെഡിക്കൽ, ഡെന്റൽ കോഴ്സുകളിലെ ഫീസ് നിശ്ചയിച്ചു കമ്മിറ്റി വീണ്ടും ഉത്തരവിറക്കും. ഓർഡിനൻസിന്റെ അടിസ്ഥാനത്തിൽ കമ്മിറ്റി രൂപീകരിച്ചു സർക്കാർ ഗസറ്റ് വിജ്ഞാപനം ഇറക്കും.
തുടർന്നു കമ്മിറ്റി യോഗം ചേർന്നു ഫീസ് നിശ്ചയിച്ചു വീണ്ടും ഉത്തരവ് ഇറക്കണം. നേരത്തേ ഇറക്കിയ ഉത്തരവിനു നിയമപ്രാബല്യം നഷ്ടപ്പെട്ട സാഹചര്യത്തിലാണിത്. പുതിയ ഉത്തരവിൽ, സ്വാശ്രയ മെഡിക്കൽ കോഴ്സുകളിൽ സ്കോളർഷിപ് നൽകാനുള്ള വ്യവസ്ഥയും ഉണ്ടാകും. സ്കോളർഷിപ്പിന്റെ വിശദമായ സർക്കാർ ഉത്തരവ് അതിനു ശേഷമേ ഉണ്ടാകൂ. ഈ മാസം 15നു ശേഷം മെഡിക്കൽ കോഴ്സുകളിലേക്ക് ആദ്യ അലോട്മെന്റ് നടത്തേണ്ടതിനാൽ എത്രയുംവേഗം നടപടി പൂർത്തിയാക്കി വിദ്യാർഥികളുടെ ആശങ്ക അകറ്റാനാണു സർക്കാർ ശ്രമം.