മസ്കത്ത്: മുസന്തം സീഹ് അൽദിയാറിലെ പ്രാചീന ശ്മശാനത്തിൽനിന്ന് ആയിരത്തിലധികം പുരാവസ്തുക്കൾ കണ്ടെടുത്തതായി പൈതൃക -സാംസ്കാരിക മന്ത്രാലയത്തിലെ പുരാവസ്തു പഠന വകുപ്പ് അറിയിച്ചു. ഇസ്ലാം മതത്തിെൻറ ആവിർഭാവത്തിന് മുമ്പുണ്ടായിരുന്ന ശ്മശാനത്തിൽനിന്നാണ് പാത്രങ്ങളും ആയുധങ്ങളുമടക്കമുള്ള വസ്തുക്കൾ കണ്ടെത്തിയത്. 250 പേരുടെ മൃതദേഹ അവശിഷ്ടങ്ങളും ലഭിച്ചിട്ടുണ്ട്.
ഇറ്റലിയിലെ ബൊെലാഗ്ന സർവകലാശാലയും ഒമാൻ പൈതൃക -സാംസ്കാരിക മന്ത്രാലയത്തിലെ ഗവേഷകരും ചേർന്ന് നവംബർ, ഡിസംബർ മാസങ്ങളിലാണ് ഇൗ പുരാവസ്തുക്കൾ കണ്ടെത്തിയതെന്ന് പുരാവസ്തു പഠന വകുപ്പിലെ ഖനന ഡയറക്ടർ സുൽത്താൻ ബിൻ സൈഫ് അൽബക്രി അറിയിച്ചു.
അസീറിയൻ സാമ്രാജ്യ കാലത്തെ മുദ്ര, മൺപാത്രങ്ങൾ, വെങ്കല അമ്പുകൾ, മഴു, സ്വർണ -വെങ്കല കൈവളകൾ, ഇരുമ്പുയുഗത്തിലെ മാലകൾ തുടങ്ങി വിവിധ വസ്തുക്കൾ കണ്ടെടുത്തവയിൽ ഉൾപ്പെടും. ഇവ ദിബ്ബയിലെ ജനങ്ങൾക്കായി പ്രദർശിപ്പിച്ച ശേഷം നാഷനൽ മ്യൂസിയത്തിലേക്ക് മാറ്റുമെന്നും അധികൃതർ അറിയിച്ചു.