ശ്രീനഗർ: ഇനിയും വിപണിയില്‍ വ്യാപകമായി വിതരണം ചെയ്യപെട്ടിട്ടില്ലാത്ത 200, 500, 50 രൂപാ നോട്ടുകളുടെ ആറ് ലക്ഷം രൂപ വില വരുന്ന വ്യാജനോട്ടുകള്‍ ജമ്മു കശ്മീരില്‍ പിടികൂടി. ജമ്മുവിലെ പ്രാന്ത പ്രദേശമായ സിധ്രയിലെ വാടകവീട്ടില്‍ നിന്നാണ് വലിയ തുകയുടെ വ്യാജനോട്ടുകള്‍ പിടികൂടിയത്. സംഭവത്തില്‍ ഒരാളെ ജമ്മു പോലീസ് അറസ്റ്റ് ചെയ്തു.
200 രൂപയുടെ 270 വ്യാജനോട്ടുകള്‍, 500രൂപയുടെ 1150 നോട്ടുകള്‍, 50 രൂപയുടെ 19 വ്യാജനോട്ടുകള്‍ എന്നിവയാണ് പിടികൂടിയത്.
ഗുല്‍ഗാം ജില്ലയിലെ നൂര്‍പുരയിലെ ഷൗക്കത്ത് അഹമ്മദിനെ സംഭവത്തില്‍ പോലീസ് അറസ്റ്റു ചെയ്തു. ഒരു കമ്പ്യൂട്ടര്‍, സ്‌കാനര്‍, പേപ്പര്‍ കട്ടിങ് മഷീന്‍, ഫോട്ടോ കോപി മെഷീന്‍ എന്നിവ ഇയാളുടെ പക്കല്‍ നിന്ന് പിടികൂടി.
കഴിഞ്ഞ ഓഗസ്റ്റിലാണ് 200 രൂപ നോട്ട് ആര്‍ബിഐ പുറത്തിറക്കിയത്. ദേശസാല്‍കൃത ബാങ്കുകളുടെ ശാഖകളില്‍ പോലും മുഴുവന്‍ സ്ഥലങ്ങളിലും ഇപ്പോഴും ഈ നോട്ടുകള്‍ എത്തിയിട്ടില്ല . അതിനിടയിലാണ് വ്യാജന്‍ സുലഭമായി പുറത്തിറങ്ങുന്നു എന്ന വാര്‍ത്തകള്‍ പുറത്തേയ്ക്ക് വരുന്നത് .
ഇത് ജനങ്ങളില്‍ ആശങ്ക സൃഷ്ടിക്കുന്ന പ്രശ്നവുമാണ് . ഏതാണ് വ്യാജന്‍ ? ഏത് ഒര്‍ജിനല്‍ എന്ന്‍ ജനങ്ങള്‍ക്ക് തിരിച്ചറിയാന്‍ കഴിയാത്ത സാഹചര്യം ഉണ്ടാകും എന്നതിനാല്‍ ജനം വഞ്ചിക്കപെടാന്‍ സാധ്യത ഏറെയാണ് .