ഡല്‍ഹി : ജമ്മു കശ്മീരില്‍ നിന്ന് അര്‍ദ്ധസൈനികരെ അസമിലേക്ക് നിയോഗിച്ച് കേന്ദ്രസര്‍ക്കാര്‍. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ പൗരത്വ ഭേദഗതി) ബില്ലിനെതിരായ പ്രതിഷേധങ്ങള്‍ നടക്കുന്ന സാഹചര്യത്തിൽ നരേന്ദ്ര മോദി സര്‍ക്കാര്‍ ജമ്മു കശ്മീരില്‍ നിന്ന് അസമിലേക്ക് അര്‍ദ്ധസൈനികരെ അയച്ചു.
കേന്ദ്ര റിസര്‍വ് പോലീസ് സേനയുടെ (സിആര്‍പിഎഫ്) പത്തോളം കമ്പനികളെ ജമ്മു കശ്മീരില്‍ നിന്ന് ആസാമിലേക്ക് മാറ്റിയതായി വാര്‍ത്താ ഏജന്‍സി എന്‍എന്‍ഐ പറയുന്നു.
സിആര്‍പിഎഫിന്റെ പത്ത് കമ്പനികള്‍ കൂടി അസം സര്‍ക്കാരിന് വിട്ടുകൊടുക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.ഏഴ് സിആര്‍പിഎഫ് കമ്പനികളെ മണിപ്പൂരിലേക്ക് അയക്കാനും തീരുമാനമുണ്ട്.
ലോക്സഭ തിങ്കളാഴ്ച അംഗീകരിച്ച പൗരത്വ ഭേദഗതി ബില്ലിനെതിരെ വടക്കുകിഴക്കന്‍ മേഖല പ്രതിഷേധം നടക്കുകയാണ്. ത്രിപുരയില്‍, ബില്ലിനെതിരെ ആദിവാസി പാര്‍ട്ടികളും സംഘടനകളും ആഹ്വാനം ചെയ്ത സംസ്ഥാനവ്യാപക ബന്ദിനെ തുടര്‍ന്ന് അക്രമസംഭവങ്ങള്‍ നടന്നിരുന്നു.
ബില്ലിനെതിരായ പ്രതിഷേധത്തെ തുടര്‍ന്ന് ത്രിപുര ഭരണകൂടം 48 മണിക്കൂര്‍ ഇന്റര്‍നെറ്റ് സേവനം നിര്‍ത്തിവച്ചു ഓഗസ്റ്റ് 5 ന് കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്രത്തിന്റെ തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് അര്‍ദ്ധസൈനികരെ താഴ്വരയില്‍ വിന്യസിച്ചത്. കശ്മീരിലെ സ്ഥിതി പൂര്‍ണ്ണനിയന്ത്രണത്തിലായതിനെ തുടര്‍ന്നാണ് വടക്കുകിഴക്കന്‍ മേഖലകളിലേക്ക് സൈനികരെ വിന്യസിക്കുന്നത്.