രാജ്യത്ത് ജൂൺ ഒന്ന് മുതൽ 100 ട്രെയിൻ സർവീസുകൾ പുനഃരാരംഭിക്കുമെന്ന് റെയിൽവേ മന്ത്രാലയം. ജൻ ശതാബ്ദി, തുരന്തോ ഉൾപ്പടെയുള്ള ട്രെയിനുകൾ അടുത്ത മാസം മുതൽ സർവീസ് നടത്തും. ആഭ്യന്തര വിമാന സർവീസുകൾ പുനഃരാരംഭിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണിത്. ഇന്ന് രാവിലെ പത്തു മണി മുതൽ ബുക്കിംഗ് ആരംഭിക്കും. 30 ദിവസം വരെ മുൻകൂട്ടി ബുക്ക് ചെയ്യാം. വെബ്‌സൈറ്റിൽ നിന്ന് മാത്രമേ ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയൂ. എസി, നോൺ എസി കോച്ചുകൾ ഉണ്ടാകും. ജനറൽ കോച്ചുകളിൽ റിസർവ് ചെയ്യാനുള്ള സൗകര്യമുണ്ടാകും.
'നിരക്ക് സാധാരണപോലെ ആയിരിക്കും. ജനറൽ (ജിഎസ്) കോച്ചുകളിൽ റിസർവേഷൻ ഉള്ളതുകൊണ്ട് സെക്കന്റ് സീറ്റിംഗ് (2 എസ്) നിരക്ക് ഈടാക്കും. എല്ലാ യാത്രക്കാർക്കും ഇരിക്കാനുള്ള സൗകര്യം ലഭ്യമാക്കും', റെയിൽവേ വ്യക്തമാക്കി.
കേരളത്തിൽ നിന്നും അഞ്ച് ട്രെയിനുകളാണ് സർവീസ് നടത്തുന്നത്. എറണാകുളം- നിസാമുദ്ദീൻ മംഗള എക്സ്പ്രസ്, എറണാകുളം-നിസാമുദ്ദീൻ തുരന്തോ എക്സ്പ്രസ്, തിരുവനന്തപുരം -ലോകമാന്യതിലക് നേത്രാവതി എക്സ്പ്രസ്, തിരുവനന്തപുരം- കോഴിക്കോട് ജനശതാബ്ദ, തിരുവനന്തപുരം -കണ്ണൂർ ജനശതാബ്ദി എന്നിവയാണ് സർവീസ് നടത്തുന്നത്. നേരത്തെ തിരുവനന്തപുരം- ന്യൂഡൽഹി കേരള എക്സ്പ്രസിനും ആലപ്പി-ധൻബാദ് എക്സ്പ്രസിനും അനുമതി നൽകിയെങ്കിലും പിന്നീട് പിൻവലിച്ചു.
ട്രെയിൻ സർവീസുകൾ ആരംഭിക്കുന്നതിനാൽ റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണ സ്റ്റാളുകളും കാന്റീനുകളും തുറക്കണമെന്ന് ബുധനാഴ്ച റെയിൽവേ ഉത്തരവിട്ടിരുന്നു.