കുവൈറ്റ്: കുവൈറ്റില്‍ നിന്നും 2020 അവസാനത്തോടെ ഒരു ലക്ഷത്തോളം പ്രവാസികള്‍ പുറത്താകുമെന്ന് റിപ്പോര്‍ട്ട്. വ്യാജ കമ്പനികളുടെ കീഴില്‍ റസിഡന്‍സിയുള്ള പ്രവാസികള്‍ക്കെതിരെ കര്‍ശന നടപടി കുവൈറ്റ് ആരംഭിച്ചു കഴിഞ്ഞു. ഇതിനായി തയ്യാറാക്കിയ കർമ്മ പദ്ധതികൾ അന്തിമ ഘട്ടത്തിലാണെന്ന് അൽ ഖബസ് പത്രം റിപ്പോർട്ട് ചെയ്തു.
വിസ കച്ചവടത്തിനു വേണ്ടി മാത്രമായി രൂപീകരിച്ച 450 ഓളം കമ്പനികളിലെ ഒരു ലക്ഷത്തോളം പേർക്കാണ് പിടി വീഴുന്നത്. രാജ്യം ഇന്ന് വരെ കാണാത്ത രീതിയിലുള്ള കർശന നടപടികളാണ് ഇവർക്കെതിരെ സ്വീകരിക്കുക . ഊഹ കമ്പനികൾ, കാർഷിക പദ്ധതികൾ ,ചെറുകിട പദ്ധതികൾ മുതലായവ വഴി 2018- 19 കാലയളവിൽ ഏകദേശം മുപ്പതിനായിരം വിദേശികളാണു രാജ്യത്ത് എത്തിയത്.
ശരാശരി 1500 ദിനാർ വീതം വാങ്ങിയാണു തൊഴിലാളികളെ രാജ്യത്ത് എത്തിച്ചത്. ഇത്തരത്തിൽ ഏകദേശം 45 മില്ല്യൺ ദിനാറിന്റെ ഇടപാട് നടന്നതായി താമസ കാര്യ കുറ്റാന്വേഷണ വിഭാഗം അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇതിനു പുറമെ രാജ്യത്തിനു അകത്ത് നിന്നു ഏകദേശം എഴുപതിനായിരത്തോളം തൊഴിലാളികളിൽ നിന്ന് പണം വാങ്ങി ഈ സ്ഥാപനങ്ങളിലേക്ക് താമസരേഖ മാറ്റി നൽകിയിട്ടുമുണ്ട്.
21 മില്യൺ ദിനാറിന്റെ ഇടപാടാണു ഇത്തരത്തിൽ നടന്നതായി കണ്ടെത്തിയിരിക്കുന്നത്. ഏഷ്യൻ , അറബ് വംശജരായ തൊഴിലാളികളാണു വിസകച്ചവടത്തിനു ഇരയായവരിൽ ഭൂരിഭാഗം പേരും. വിസ കച്ചവട ഇടപാട് നടത്തിയ 55 സ്വദേശികൾ ഉൾപ്പെടെ 535 പേർ ഇതിനകം അറസ്റ്റിലായിട്ടുണ്ട്.