ലക്‌നൗ: എസ്.പിയും ബി.എസ്.പിയും മഹാസഖ്യത്തോട് കാണിച്ച അവഗണനയ്ക്ക് മറുപടിയായി രാഹുല്‍ ഗാന്ധിയെയും പ്രിയങ്കയെയും രംഗത്തിറക്കി യുപി ഇളക്കിമറിയ്ക്കുന്ന പ്രചാരണ പരിപാടികള്‍ക്ക് രൂപം നല്‍കാന്‍ കോണ്‍ഗ്രസ് തീരുമാനം. തിരഞ്ഞെടുപ്പിന് മുന്നോടിയായി യുപിയിലുടനീളം 13 റാലികള്‍ നടത്തി സംസ്ഥാനം ഇളക്കി മറിയ്ക്കാനാണ് കോണ്‍ഗ്രസ് തീരുമാനം . ഉത്തര്‍പ്രദേശിലെ എണ്‍പത് സീറ്റുകളിലും തനിച്ച് മത്സരിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം.
ഫെബ്രുവരി മുതല്‍ സംസ്ഥാനത്തെ 13 മേഖലകളിലാണ് റാലികള്‍ നടക്കുക. എല്ലാ റാലികളിലും കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കും. എല്ലാ റാലികളിലും പ്രിയങ്കയെ പങ്കെടുപ്പിക്കാനും തീരുമാനമുണ്ട്. 2009 ല്‍ ഇവിടെ കോണ്‍ഗ്രസ് ഒറ്റയ്ക്ക് നേടിയ 21 സീറ്റുകളെക്കാള്‍ അധികം നേടുകയാണ് ലക്‌ഷ്യം.
അതിന് അനുകൂല സാഹചര്യം നിലവില്‍ സംസ്ഥാനത്ത് ഉണ്ടെന്നാണ് വിലയിരുത്തല്‍. ഇതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദും ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാജ് ബബ്ബറും കൂടിക്കാഴ്ച നടത്തി. ആര്‍ എല്‍ ഡി കോണ്‍ഗ്രസുമായി ചേരാന്‍ സന്നദ്ധത അറിയിച്ചതായാണ് റിപ്പോര്‍ട്ട്.
'ലോക്‌സഭയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത് കോണ്‍ഗ്രസും ബി.ജെ.പിയും തമ്മിലാണെന്ന് എല്ലാവര്‍ക്കും അറിയാം. ബി.ജെ.പിയെ എതിര്‍ക്കുന്ന പാര്‍ട്ടികളെ ഞങ്ങള്‍ ബഹുമാനിക്കുന്നു. അത്തരം പാര്‍ട്ടികളില്‍ നിന്നുള്ള സഹായങ്ങള്‍ കോണ്‍ഗ്രസ് സ്വീകരിക്കും.' - ഗുലാം നബി ആസാദ് വ്യക്തമാക്കി. നേരത്തെ മായാവതിയും അഖിലേഷും സഖ്യം പ്രഖ്യാപിച്ച സാഹചര്യത്തില്‍ കോണ്‍ഗ്രസ് തങ്ങളുടേതായ തീരുമാനം എടുക്കുമെന്ന് രാഹുല്‍ ഗാന്ധി വെളിപ്പെടുത്തിയിരുന്നു.
ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിനെ ഒഴിവാക്കി 38 വീതം സീറ്റുകളില്‍ മത്സരിക്കാനായിരുന്നു എസ്.പി-ബി.എസ്.പി തീരുമാനം. എന്നാല്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെയും യു.പി.എ അദ്ധ്യക്ഷ സോണിയ ഗാന്ധിയുടെയും സീറ്റുകളായ അമേഠിയിലും റായ്ബറേലിയും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തില്ലെന്നും മായാവതി പ്രഖ്യാപിച്ചിരുന്നു. 1992 ലെ തകര്‍ച്ചയ്ക്ക് ശേഷം യുപിയില്‍ തിരിച്ചുവരാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടില്ല.
എസ്.പിയും ബി.എസ്.പിയും മാറി മാറി വിജയിച്ച സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം ബി.ജെ.പി അധികാരം പിടിക്കുകയായിരുന്നു. 2014 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 71 സീറ്റുകളിലും ബി.ജെ.പി വിജയിച്ചിരുന്നു.