മുംബൈ: മഹാരാഷ്ട്രയിലെ ദേഗ്ലൂരില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം ദുരഭിമാന കൊലപാതകം. ദേഗ്ലൂര്‍ ധാമഗാവിലെ കല്‍പന സൂര്യവാന്‍ഷി(16) എന്ന പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത് സ്വന്തം സഹോദരൻ. സംഭവത്തില്‍ പെണ്‍കുട്ടിയുടെ സഹോദരനായ അനില്‍ സൂര്യവംശിയെ പോലീസ് അറസ്റ്റ് ചെയ്തു.
ജൂൺ 22-നാണ് 16-കാരിയുടെ മൃതദേഹം ദുരൂഹസാഹചര്യത്തിൽ കണ്ടെത്തിയത്. തെരുവുനായ്ക്കളും കുറുക്കന്മാരും കടിച്ചുകീറിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയെ പോലീസ് തിരിച്ചറിഞ്ഞു. എന്നാൽ സൂര്യയുമായി പ്രണയത്തിലായിരുന്ന യുവാവാണ് കൊലപാതകത്തിന് പിന്നിലെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം. കഴിഞ്ഞ രണ്ട് വർഷമായി ഇരുവരും പ്രണയത്തിലാണെന്നും യുവാവാണ് മകളെ കൊന്നുതള്ളിയതെന്നും അമ്മയും മൊഴി നൽകി.
എന്നാൽ കുടുംബാംഗങ്ങളുടെ ആരോപണങ്ങളിൽ പോലീസിന് തുടക്കം മുതലേ സംശയമുണ്ടായിരുന്നു. ജൂൺ 20-ന് പെൺകുട്ടിയെ കാണാതായിട്ടും ഇവർ പരാതി നൽകാതിരുന്നതായിരുന്നു പ്രധാന സംശയം. തുടക്കത്തിൽ പെൺകുട്ടിയുടെ കാമുകനെ പോലീസ് ചോദ്യം ചെയ്തെങ്കിലും ഇയാൾക്ക് പങ്കില്ലെന്ന് വ്യക്തമായി. തുടർന്നാണ് സൂര്യയുടെ സഹോദരനെ അടക്കം പോലീസ് വിശദമായി ചോദ്യം ചെയ്തത്.
ബുധനാഴ്ചയാണ് അനിൽ സൂര്യവംശിയെ പോലീസ് ചോദ്യംചെയ്യാൻ വിളിപ്പിച്ചത്. ഒടുവിൽ ഇയാൾ തന്നെ പോലീസിനോട് കുറ്റം സമ്മതിച്ചു. കുടുംബത്തിന് താൽപ്പര്യമില്ലാതിരുന്ന യുവാവുമായി സഹോദരി പ്രണയത്തിലായതാണ് കൊലപാതകത്തിലേക്ക് നയിച്ചെന്നും ഇയാൾ പറഞ്ഞു. തുടർന്ന് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജൂൺ 30 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു.