ഡൽഹി: ആൾപാർപ്പില്ലാത്ത വീട്ടിൽ ആൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ രണ്ട് കുട്ടികൾ അറസ്റ്റിൽ. പ്രായപൂർത്തിയാകാത്ത ഒരു കുട്ടിയും 19 വയസ്സുള്ള കൗമാരക്കാരനുമാണ് അറസ്റ്റിലായത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.
ബുധനാഴ്ച്ചയാണ് ഡൽഹി-ഉത്തർപ്രദേശ് അതിർത്തിയിലുള്ള ഇന്ദിരാപുരിയിൽ ആൾതാമസമില്ലാത്ത വീട്ടിൽ ആൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രദേശവാസികൾ അറിയിച്ചതിനെ തുടർന്ന് പൊലീസെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
സച്ചിൻ എന്ന ബാലനാണ് മരിച്ചത്. കുട്ടിയുട തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതായും ഇതാണ് മരണകാരണമെന്നുമാണ് ഡോക്ടര്മാർ അറിയിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് രണ്ടു കുട്ടികളെ അറസ്റ്റ് ചെയ്തത്. സൂരജ്(19), അതുൽ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
സെപ്റ്റംബർ ഒന്നിന് അതുലും സൂരജുമടക്കമുള്ള സ്ഥലത്തെ ചില കുട്ടികളുമായി കൊല്ലപ്പെട്ട സച്ചിന്റെ സഹോദരൻ ദേവ് വഴക്കിട്ടിരുന്നു. ഇത് ചോദിക്കാൻ തൊട്ടടുത്ത ദിവസം സച്ചിൻ പോയി. ഈ സമയത്ത് അതുലും സൂരജും ചേർന്ന് സച്ചിനെ സ്ഥലത്തെ ആളൊഴിഞ്ഞ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. സച്ചിനെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് രക്തത്തിൽ കുളിച്ച നിലയിൽ കുട്ടിയെ കണ്ടെത്തിയത്.
പൊലീസ് ചോദ്യം ചെയ്യലിൽ പ്രായപൂർത്തിയാകാത്ത കുട്ടി കുറ്റം സമ്മതിച്ചു. താനാണ് കല്ലുകൊണ്ട് ഇടിച്ച് സച്ചിനെ കൊലപ്പെടുത്തിയതെന്ന് കുട്ടി പൊലീസിനെ അറിയിച്ചു. തുടർന്നാണ് പത്തൊമ്പത് വയസ്സുള്ള സൂരജിനെ കുറിച്ച് സൂചന ലഭിക്കുന്നത്.