ഗുവാഹത്തി: കുട്ടികളെ തട്ടിക്കൊണ്ടു പോയെന്ന് ആരോപിച്ച് രണ്ടു യുവാക്കളെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു കൊലപ്പെടുത്തി. അസമില്‍ കര്‍ബി അങ് ലോങ്ങിലാണ് ദാരുണ കൊലപാതകം നടന്നത്. സംഭവത്തില്‍ അഞ്ചു പേരെ പോലീസ് അറസ്റ്റു ചെയ്തു.
അസമിലെ വെസ്റ്റ് കര്‍ബി ആങ്‌ലോങ് ജില്ലയില്‍ ഡോക്‌മോകയില്‍ കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നവര്‍ എത്തിയിട്ടുണ്ടെന്ന അഭ്യൂഹം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഡോക്‌മോകയിലേക്ക് പോകാനായി നിന്നിരുന്ന അഭിജിത്ത് നാഥ്, നിലോത്പാല്‍ ദാസ് എന്നിവരെ പിള്ളേരെ തട്ടിക്കൊണ്ടു പോകുന്നവര്‍ എന്ന് ആരോപിച്ച് ആക്രമിക്കുകയായിരുന്നു.
വെള്ളിയാഴ്ച വൈകുന്നേരം രണ്ടുപേരെ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയെന്ന് പ്രദേശവാസികള്‍ പറയുന്നു. ഡെങ്കാവോണിലുള്ള വെള്ളച്ചാട്ടം കാണാനായി നീങ്ങിയ ഇവരുടെ വാഹനം രാത്രിയില്‍ തടയുകയും കാറില്‍ നിന്ന് പുറത്തേക്ക് വലിച്ചിടുകയുകയും ആയിരുന്നു. രണ്ടു യുവാക്കളും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ രണ്ടു പേരെയും വരിഞ്ഞുമുറുക്കി കെട്ടിയിട്ട് മര്‍ദ്ദിക്കുകയായിരുന്നു. സംഭവസ്ഥലത്തു തന്നെ രണ്ടു പേരും മരിച്ചു.
ഇതിനു പിന്നാലെ പുറത്തിറങ്ങിയ വീഡിയോയില്‍ നിലോത്പാല്‍ ദാസ് കൊല്ലരുത് തങ്ങളെ വിട്ടയ്ക്കണമെന്ന് കരഞ്ഞപേക്ഷിക്കുന്നത് കാണാം. താനും ആസാമില്‍ നിന്നുള്ള താണെന്നും., അച്ഛന്റെ പേര് ഗോപാല്‍ ചന്ദ്ര ദാസ് ആണെന്നും അമ്മ രാധിക ദാസ് ആണെന്നും, പോകാന്‍ അനുവദിക്കണമെന്നും നിലോത്പാല്‍ ദാസ് പറയുന്നു. എന്നാല്‍ ഇയാളുടെ വാക്കുകളെ വിലയ്‌ക്കെടുക്കാതെ മര്‍ദ്ദനം തുടരുകയായിരുന്നു.
മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍ സംഭവം സ്ഥിരീകരിച്ചു. അസം എഡിജിപി മുകേഷ് അഗര്‍വാളിനോട് സംഭവം അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കി. അന്വേഷണത്തിന് ഉത്തരവിട്ട മുഖ്യമന്ത്രി ഇരകളുടെ കുടുംബങ്ങള്‍ക്ക് നീതി ലഭിക്കണമെന്നും വ്യക്തമാക്കി. മുംബൈയിലും, ഗോവയിലും സൗണ്ട് എന്‍ജീനിയറായി ജോലി ചെയ്തു വരികയായിരുന്നു നിലോത്പാല്‍ ദാസ്. അബിജിത് നാഥ് ബിസിനസ് നടത്തുകയാണ്.