ലക്നൗ: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് ഇരുപത്തിഅയ്യായിരത്തോളം ഹോം ഗാർഡുകളെ പറഞ്ഞുവിടാനൊരുങ്ങി ഉത്തർപ്രദേശ് സർക്കാർ. സുപ്രീംകോടതി പുതുക്കി നിശ്ചയിച്ച അലവൻസ് തുക നൽകാൻ കഴിയാത്തതിനെതുടർന്നാണ് തീരുമാനം. ഉത്തർപ്രദേശ് ചീഫ് സെക്രട്ടറി അടക്കം പങ്കെടുത്ത യോഗത്തിലാണ് ഹോം ഗാർഡുകളെ പറഞ്ഞുവിടാനുള്ള തീരുമാനം കൈക്കൊണ്ടത്.
കോടതിയുടെ പുതിയ ഉത്തരവ് പ്രകാരം 672 രൂപയാണ് ഹോംഗാർഡുകൾക്കുള്ള ദിവസവേതനം. നേരത്തേ ഇത് 500 രൂപയായിരുന്നു. വർധിപ്പിച്ച തുക സർക്കാറിന് 12 കോടിയോളം അധികചെലവ് ഓരോ മാസവും ഉണ്ടാക്കുമെന്നാണ് സർക്കാർ വിശദീകരണം. പ്രതിസന്ധി രൂക്ഷമായതിനാൽ പൊലീസ് സ്റ്റേഷൻ, ട്രാഫിക് സിഗ്നലുകൾ, മറ്റ് സർക്കാർ ഓഫീസുകളിലും ഹോം ഗാർഡുകളെ വിന്യസിപ്പിക്കേണ്ടെന്നാണ് ഉത്തരവ്.
താൽക്കാലിക ജീവനക്കാരായി ദിവസവേതന അടിസ്ഥാനത്തിലാണ് ഹോം ഗാർഡുകളെ നിയമിക്കുന്നത്. ദീപാവലി കൂടി അടുത്ത സാഹചര്യത്തിൽ സർക്കാർ തീരുമാനം സാധാരണക്കാരായ ഒട്ടേരെ ജനങ്ങളെയാണ് ബാധിക്കുക. തീരുമാനം വിവാദമായതിനെ തുടർന്ന് മറ്റ് പരിഹാരങ്ങളും സര്‍ക്കാര്‍ തേടുന്നുണ്ട്..