ചെന്നൈ : കൊലപാതക കേസിന്റെ വിചാരണയ്ക്കിടെ സാക്ഷികളെ തുറിച്ചുനോക്കിയതിന് ചെന്നൈയിലെ ഒരു കോളജിലെ 27 വിദ്യാർഥികളെ കോടതി മുറിയിൽ നിന്ന് അറസ്റ്റ് ചെയ്തു. കഴിഞ്ഞ വർഷം തിരുവള്ളൂരിൽ ഒരു ഇഷ്ടിക ചൂള ഉടമയെ കൊലപ്പെടുത്തിയ കേസിന്റെ വിചാരണയ്ക്കിടെ സാക്ഷികളെ ഭീഷണിപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് ഇവർക്കെതിരെയുള്ള ആരോപണം.
അറസ്റ്റിലായവരിൽ ചെന്നൈയിലെ നന്ദനം ഗവൺമെന്റ് ആർട്സ് ആൻഡ് സയൻസ് കോളജിലെ ഒന്നും രണ്ടും വർഷ വിദ്യാർഥികളും ഉൾപ്പെടുന്നു. കൊലപാതകക്കേസിൽ പ്രതികളായ രണ്ടുപേരുടെ ബന്ധുവായ സഹപാഠിയെ സഹായിക്കാനാണ് വിദ്യാർഥികൾ കൂട്ടത്തോടെ എത്തിയതെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
നടൻ ധനുഷിന്റെ ഏറ്റവും പുതിയ ചിത്രമായ അസുരനിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതായി തോന്നുന്ന നീക്കത്തിലൂടെ വിദ്യാർഥികളെ പ്രതികൾ അണിനിരത്തി സാക്ഷികളെ ഭയപ്പെടുത്താൻ ശ്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.