പ്രയാഗ് രാജ്: ഉത്തർപ്രദേശിലെ പ്രയാഗ് രാജിൽ യുവാവ് വീട്ടുകാരെ കഴുത്തറുത്ത് കൊന്നു. മാതാപിതാക്കളെയും ഭാര്യയെയും സഹോദരിയെയും ആണ് മൂന്ന് സുഹൃത്തുക്കളുടെ സഹായത്തോടെ കൊലപ്പെടുത്തിയത്. മോശപ്പെട്ട കൂട്ടുകെട്ടിനെയും അവിഹിത ബന്ധത്തെയും ചൊല്ലി വീട്ടിൽ നിരന്തരം വഴക്കുണ്ടായിരുന്നു. രണ്ടാഴ്ച നീണ്ട ആസൂത്രണത്തിന് ശേഷമാണ് യുവാവ് കൂട്ടക്കൊല നടത്തിയത്.
ഇരുപത്തിയെട്ടുകാരനായ ആതിഷ് കേസർവാണി ആണ് സ്വന്തം വീട്ടുകാരെ കൊന്നത്. പ്രയാഗ് രാജിലെ പ്രീതം നഗറിൽ കഴിഞ്ഞ രാത്രിയാണ് സംഭവം. വീട്ടുകാരെ വക വരുത്താൻ പ്രതി സുഹൃത്തായ അനൂപ് ശ്രീവാസ്തവ എന്നയാളുടെ സഹായം തേടി. ഇയാൾ വഴി മറ്റ് രണ്ട് പേരെ കൂടി സംഘടിപ്പിച്ചു. കൃത്യം നടത്താൻ മൂന്ന് പേർക്കും 75000 രൂപ വീതം നല്‍കി. കൂട്ടുപ്രതികളെയും കൊണ്ട് ആതിഷ് വീട്ടിലെത്തി. ബലമായി കീഴ്പ്പെടുത്തി വായ് കെട്ടിയതിന് ശേഷം നാല് പേരെയും കഴുത്തറുത്ത് കൊല്ലുകയായിരുന്നു.
തുടർന്ന് പൊലീസിനെ വിളിച്ചുവരുത്തിയ പ്രതി താൻ വീട്ടിലേക്ക് മടങ്ങി എത്തിയപ്പോൾ കണ്ട കാഴ്ചയാണിതെന്ന് വിശദീകരിച്ചു. എന്നാൽ പെരുമാറ്റത്തിൽ സംശയം തോന്നിയ പൊലീസ് കൂടുതൽ ചോദ്യം ചെയ്തതോടെ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. മറ്റ് മൂന്ന് പ്രതികൾ ഒളിവിലാണ്. അവർക്കായി അന്വേഷണം ഊർജ്ജിതമാക്കിയതായി പ്രയാഗ് രാജ് എ എസ്‌പി വെങ്കട് അശോക് അറിയിച്ചു.