കുവൈറ്റ് സിറ്റി: വാലിഡ് വിസയുള്ള ഏകദേശം 280,000 പ്രവാസികള്‍ കുവൈറ്റിലേക്ക് വരാനാകാതെ സ്വദേശത്ത് കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്. സ്‌പോണ്‍സര്‍മാര്‍ റെസിഡന്‍സ് പുതുക്കാത്തതിനാല്‍ ഏകദേശം 250,000 പ്രവാസികളുടെ റെസിഡന്‍സ് പെര്‍മിറ്റ് കഴിഞ്ഞ വര്‍ഷം മുതല്‍ കാലഹരണപ്പെട്ടിരുന്നു.
രാജ്യത്ത് കൊവിഡ് മഹാമാരി മൂലം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ മൂലം ആയിരക്കണക്കിന് പ്രവാസികളാണ് കുവൈറ്റ് വിട്ടത്. ഓഗസ്റ്റ് ഒന്ന് മുതല്‍ പ്രവേശനാനുമതിയുണ്ടെങ്കിലും, കര്‍ശന വ്യവസ്ഥകളുടെ പശ്ചാത്തലത്തില്‍ വലിയൊരു ശതമാനം പ്രവാസികള്‍ക്കും കുവൈറ്റിലേക്ക് ഉടനെ മടങ്ങിയെത്താനാകില്ലെന്നാണ് റിപ്പോര്‍ട്ട്.
വാക്‌സിനേഷനാണ് ഇതില്‍ പലരും നേരിടുന്ന പ്രശ്‌നം. വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ ആധികാരികത ഉറപ്പുവരുത്തുന്നതിന് കുവൈറ്റ് ആവശ്യപ്പെടുന്ന പ്രകാരമുള്ള ബാര്‍കോഡ് പല രാജ്യങ്ങളും നല്‍കുന്ന വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ ഇല്ലെന്നതും വെല്ലുവിളിയാണ്.
കൊറോണ എമർജൻസി കമ്മിറ്റിയുടെ പ്രത്യേക അനുമതി ആവശ്യമുള്ളതിനാൽ ടൂറിസ്റ്റ്, ഫാമിലി, കൊമേഴ്‌സ്യൽ വിസിറ്റ് വിസ തുടങ്ങിയ എല്ലാ വിസകളും ഇപ്പോഴും താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണെന്നും വൃത്തങ്ങൾ അറിയിച്ചു. നിലവിൽ ഗാർഹിക തൊഴിലാളികളുടെ വിസകൾ മാത്രമാണ് നൽകുന്നത്.