ഡൽഹി: രാജ്യത്തെ എല്ലാ പൗരൻമാർക്കും ആരോഗ്യ തിരിച്ചറിയൽ കാർഡ് നൽകാനുള്ള ഡിജിറ്റൽ ആരോഗ്യ പദ്ധതി പ്രഖ്യാപിച്ചു. സ്വാതന്ത്ര്യദിന പ്രസംഗത്തിനിടയിലാണ് പ്രധാനമന്ത്രി പദ്ധതിയുടെ പ്രഖ്യാപനം നടത്തിയത്. വ്യക്തിഗത ആരോഗ്യ വിവര ശേഖരണം അടക്കമുള്ളവ പദ്ധതിയുടെ ഭാഗമാകും. ഡോക്ടറുടെ സേവനം ഡിജിറ്റലായി ഉറപ്പാക്കാനും പദ്ധതി സഹായകമാണ്.
കോവിഡ് വാക്സിനുള്ള ശ്രമം തുടരുകയാണെന്നും പ്രതിരോധ മരുന്നു എത്രയും വേഗം തയ്യാറാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. മൂന്ന് മരുന്നുകളുടെ പരീക്ഷണം തുടരുന്നുണ്ടെന്ന് അറിയിച്ച പ്രധാനമന്ത്രി രാജ്യത്തെ ഓരോ പൗരനും കോവിഡ് വാക്സിൻ എത്തിക്കുമെന്നും വാഗ്ദാനം ചെയ്തു.
കോവിഡ് മഹാമാരിയുടെ ഈ കാലത്ത് ഇന്ത്യക്കാർ സ്വാശ്രയത്വത്തിനുള്ള ദൃഢ നിശ്ചയം സ്വീകരിച്ചെന്നും ആത്മ നിർഭർ ഭാരത് എന്നതാണ് ഇന്ന് ഇന്ത്യ ചിന്തിക്കുന്നതെന്നും മോദി പറഞ്ഞു. 130 കോടിവരുന്ന ഇന്ത്യക്കാരുടെ മന്ത്രമായി മാറുകയാണ് ആത്മനിർഭർ ഭാരതമെന്നും മോദി പറഞ്ഞു. ലോകം ഇന്ത്യയെ ആശ്രയിക്കുന്ന കാലം വിദൂരമല്ല.
മേയ്ക് ഇൻ ഇന്ത്യ എന്നതിനൊപ്പം, മേയ്ക് ഫോർ വേൾഡും ലക്ഷ്യമിടണം. ഉത്പാദനരംഗം മാറണം. ലോകത്തിന് വേണ്ടി ഇന്ത്യ ഉൽപ്പന്നങ്ങൾ നിർമ്മിക്കണം. അസംസ്‌കൃത വസ്തുക്കൾ കയറ്റി അയച്ച് ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യേണ്ടതില്ല.
തദ്ദേശീയ ഉൽപ്പന്നങ്ങൾ പ്രോൽസാഹിപ്പിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. സാമ്പത്തിക വികസനം മാത്രമല്ല ഇന്ത്യ ലക്ഷ്യമിടുന്നത്. അടിസ്ഥാന സൗകര്യ വികസനത്തിന് പുതിയ ഗതി നൽകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.