ടൊറന്റോ: ഇരുപത് വർഷം മുമ്പ് ഭർത്താവ് സ്വപ്നത്തിൽ കണ്ട അതേ നമ്പർ തന്നെ ലോട്ടറി എടുത്ത സ്ത്രീയെ തേടിയെത്തിയത് അത്യപൂർവ ഭാഗ്യം. ടൊറന്റോയിലുള്ള സ്ത്രീയ്ക്കാണ് ഭർത്താവിന്റെ സ്വപ്നത്തിൽ കണ്ട നമ്പർ ഭാഗ്യം കൊണ്ടു നൽകിയത്.
ഡിസംബർ 20 നാണ് ഡെങ് പ്രവാറ്റ്ഡോം എന്ന ടൊറന്റോ സ്വദേശിയായ സ്ത്രീ ലോട്ടറി എടുത്തത്. ഇരുപത് വർഷം മുമ്പ് ഭർത്താവ് സ്വപ്നത്തിൽ കണ്ട നമ്പർ ഓർത്തെടുത്ത് അതു തന്നെയായിരുന്നു സ്ത്രീ ലോട്ടറിക്കായി തിരഞ്ഞെടുത്തത്.50 കോടി ഡോളറാണ് ഡെങ്ങിന് ജാക്ക്പോട്ടായി ലഭിച്ചിരിക്കുന്നത്. ഏകദേശം 365 കോടിയോളം രൂപ വരും ഇത്. ജോലി നഷ്ടമായിരിക്കുന്ന സമയത്ത് ലഭിച്ച വരം എന്നാണ് ഡെങ് ജാക്ക്പോട്ട് നേട്ടത്തെ കുറിച്ച് പറയുന്നത്.
കോവിഡ് മഹാമാരിയും ലോക്ക്ഡൗണും പിന്നാലെ ജോലിയും നഷ്ടമായി ജീവിതം എങ്ങനെ മുന്നോട്ടുകൊണ്ടുപോകും എന്ന ആധിയിൽ കഴിയുകയായിരുന്നുവെന്ന് ഡെങ് പറയുന്നു. ലോട്ടറിയിലൂടെ ലഭിച്ച പണം ഉപയോഗിച്ച് മക്കളെ നല്ല രീതിയിൽ വളർത്താനാകുമെന്നും സ്ത്രീ പ്രതീക്ഷയോടെ പറയുന്നു.
കുട്ടികൾ ഇനി എന്ത് ആഗ്രഹിച്ചാലും അത് സാധിച്ചു കൊടുക്കാനുള്ള പണം തനിക്ക് ലഭിച്ചു കഴിഞ്ഞു. ഇതിൽപരം സന്തോഷം മറ്റെന്തുണ്ട്. മക്കൾക്കും തനിക്കുമായി നല്ല കുറച്ച് വസ്ത്രങ്ങളും സ്വന്തമായി ഒരു കാറും കൂടി വേണമെന്നാണ് ഡെങ്ങിന്റെ ആഗ്രഹം.