തൃശൂര്‍: കേരളത്തിലെ ഏറ്റവും പുതിയ ബാങ്കായ ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന് നാലു വയസ്. നാലു വര്‍ഷത്തിനിടെ മൈക്രോ സംരഭരകളിലൂടെ ലക്ഷ കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചുവെന്ന് ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് എംഡിയും സിഇഒയുമായ കെ പോള്‍ തോമസ് പറഞ്ഞു. ഇക്കാലയളവില്‍ ഇന്ത്യയിലൂടനീളം അഞ്ഞൂറിലേറെ ശാഖകളുമായി രണ്ടിരട്ടി വളര്‍ച്ച കൈവരിച്ചതായും അദ്ദേഹം പറഞ്ഞു. സ്ഥാപക ദിനത്തോടനുബന്ധിച്ച് തൃശൂര്‍ മണ്ണുത്തിയിലെ ഇസാഫ് കോര്‍പറേറ്റ് ആസ്ഥാനത്തു നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് കൂര്യന്‍ ജോസഫ് വീഡിയോ കോണ്‍ഫറന്‍സിങിലൂടെ ചടങ്ങ് ഉല്‍ഘാടനം ചെയ്തു. 'സാധാരണക്കാരന്റെ വലിയ സ്വപ്‌നങ്ങള്‍ക്ക് കൈത്താങ്ങാകാന്‍ ഇസാഫ് ബാങ്കിന് ഈ ചെറിയ കാലയളവില്‍ കഴിഞ്ഞു എന്നും ബാങ്ക് ഇതര മേഖലകളില്‍ പ്രത്യേകിച്ചും ഗ്രാമങ്ങളില്‍ സാന്നിധ്യം അറിയിക്കുവാന്‍ ഇസാഫിന് സാധിച്ചു എന്നും,' ജസ്റ്റിസ് കൂര്യന്‍ ജോസഫ് പറഞ്ഞു.
സ്വാതന്ത്ര്യത്തിനു ശേഷം റിസര്‍വ് ബാങ്കിന്റെ ലൈസന്‍സ് ലഭിച്ച കേരളത്തിലെ ആദ്യ ഷെഡ്യൂള്‍ഡ് ബാങ്കായ ഇസാഫ് 2017 മാര്‍ച്ച് 10നാണ് പ്രവര്‍ത്തനം ആരംഭിച്ചത്. മൈക്രോ ഫിനാന്‍സ് രംഗത്തെ രണ്ടര പതിറ്റാണ്ടു കാലത്തെ വിപുലമായ അനുഭവ സമ്പത്തുമായാണ് ഇസാഫ് ഒരു ബാങ്കായി മാറിയത്.
കഴിഞ്ഞ 29 വര്‍ഷമായി സാധാരണക്കാരിലേക്കെത്താനും സാമ്പത്തിക അന്തരത്തിന്റെ വ്യാപ്തി കുറയ്ക്കാനും ഇസാഫ് സാധിച്ചിട്ടുണ്ട്. കോവിഡ് മഹാമാരി സൃഷ്ടിച്ച അനിശ്ചിതാവസ്ഥയിലും നിരവധി കുടുംബങ്ങളെ പിന്തുണക്കാന്‍ കഴിഞ്ഞുവെന്നും കെ പോള്‍ തോമസ് പറഞ്ഞു. 552 കോടിയോളം വരുന്ന മൂന്നു ലക്ഷം കോവിഡ് കെയര്‍ വായ്പകള്‍ ആണ് ഇസാഫ് ബാങ്ക് വിതരണം ചെയ്തത്.
ആരംഭിച്ച് ചുരുങ്ങിയ കാലയളവില്‍ തന്നെ 45 ലക്ഷം ഉപഭോക്താക്കള്‍, 527 ബാങ്കിംഗ് ഔട്ട്‌ലെറ്റുകള്‍, 286 ഉപഭോക്തൃ സേവന കേന്ദ്രങ്ങള്‍, എന്നീ ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ ബാങ്കിന് കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്ഥാപക ദിനത്തോടനുബന്ധിച്ച് സംഘാങ്ങൾക്ക് ഡിജിറ്റൽ പേയ്മെന്റ് നടത്താനുള്ള സൗകര്യവും കൂടാതെ മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ സാമ്പത്തിക ഇടപാടുകൾക്കായുള്ള ഡിജിറ്റൽ ആപ്ലിക്കേഷനും അവതരിപ്പിച്ചു.
ഇസാഫ് ബാങ്ക് ചെയര്‍മാന്‍ രവിമോഹന്‍ അദ്യക്ഷത വഹിച്ച ചടങ്ങില്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് അഡ്വ. കെ രാജന്‍, ഇസാഫ് ഫിനാൻഷ്യൽ ഹോൾഡിങ് സിഎംഡി മെറീന പോള്‍, ഇസാഫ് സഹ സ്ഥാപകൻ ജേക്കബ് സാമുവൽ, ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് മാരായ ജോർജ് തോമസ്, ജോർജ് കെ ജോൺ , അജയൻ എം ജി എന്നിവര്‍ സംസാരിച്ചു.