മുംബൈ: സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ കോവിഷീൽഡ് വാക്സിൻ ഉല്പാദനം താല്ക്കാലികമായി നിർത്തിവച്ചു. രാജ്യത്തെ കോവിഡ് വാക്സിൻ വിതരണം മന്ദഗതിയിലായതാണ് ഉല്പാദനം നിർത്താനുള്ള കാരണമെന്നാണ് സൂചന.നിലവിൽ ഉല്പാദിപ്പിച്ച 55 ദശലക്ഷം ഡോസ് വാക്സിൻ ഫാക്ടറികളിൽ കെട്ടിക്കിടക്കുകയാണ്. വാക്സിൻ വിതരണം വേഗത്തിലാക്കുന്നതിലൂടെ മാത്രമേ ഇതിന് പരിഹാരം കാണാനാവുകയുള്ളൂവെന്ന് വിദഗ്ധർ പറയുന്നു.
കോവിഡ് വ്യാപനത്തിന്റെ തുടക്കത്തിൽ പരിശോധനകളുടെ കാര്യത്തില്‍ സംഭവിച്ച അതേ സാഹചര്യമാണ് വാക്സിൻ വിതരണത്തിലും നിലനിൽക്കുന്നതെന്നും ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. വ്യാപനത്തിന്റെ തുടക്കത്തിൽ സ്വകാര്യ ലാബുകൾക്ക് ടെസ്റ്റ് നടത്താൻ അനുമതി നൽകാതിരുന്നത് സാഹചര്യം വഷളാക്കുന്നതിലേക്ക് നയിച്ചിരുന്നു.
ഓക്സ്ഫഡ്-അസ്ട്രസെനക സംയുക്തമായി നിർമ്മിച്ച കോവിഷീല്‍ഡ് വാക്സിനാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്ത്യയിൽ നിർമ്മിക്കുന്നത്. ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിന് അനുമതി ലഭ്യമാകുന്ന വേളയിൽ 50 ദശലക്ഷം ഡോസുകൾ കമ്പനി സംഭരിച്ചിരുന്നു. പ്രതിമാസം 10 ദശലക്ഷം ഡോസുകൾ ഉല്പാദിപ്പിക്കാനുള്ള ശേഷി സെറം ഇൻസ്റ്റിറ്റ്യൂട്ടിനുണ്ട്.
വിദേശരാജ്യങ്ങളിലേക്ക് ഇന്ത്യ വാക്സിൻ കയറ്റി അയച്ചിരുന്നുവെങ്കിലും രാജ്യത്തെ ആവശ്യത്തിനാണ് മുൻഗണന നൽകുന്നത്.
പൊതുവിപണിയിലും ലഭ്യമാക്കിയിട്ടില്ല. നിലവിൽ 15 ലക്ഷത്തോളം പേർക്ക് മാത്രമാണ് വാക്സിൻ നൽകാൻ സാധിച്ചിട്ടുള്ളത്. ജൂലൈ അവസാനത്തോടെ 30 കോടി പേർക്ക് വാക്സിൻ നല്കാനാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം പദ്ധതി തയ്യാറാക്കിയിട്ടുള്ളത്.