ഭരത്പുർ: രാജസ്ഥാനിൽ വിഷമദ്യ ദുരന്തത്തിൽ മരണപ്പെട്ടവരുടെ എണ്ണം ഏഴായി. അഞ്ചുപേരുടെ നില ഗുരുതരമായി തുടരുന്നു. സംസ്ഥാനത്തെ ഭരത്പുർ മേഖലയിലാണ് ദുരന്തം. വ്യാജമദ്യം കുടിച്ച് ഗുരുതരാവസ്ഥയില്‍ ചികിത്സയിൽ തുടരുന്നതിനിടെ കഴിഞ്ഞ ദിവസമാണ് മൂന്ന് പേർ കൂടി മരിച്ചത്. സംഭവത്തിൽ സർക്കാർ കർശന നടപടികളുമായി മുന്നോട്ട് പോവുകുന്നുണ്ട്.
വ്യാജമദ്യ നിർമ്മാണവും ഉത്പ്പാദനവും കണ്ടെത്താനും നടപടികളെടുക്കാനും പരാജയപ്പെട്ടു എന്നാരോപിച്ച് നിരവധി ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. സംഭവം ഡിവിഷൺ കമ്മീഷണറുടെ നേതൃത്വത്തില്‍ അന്വേഷണം നടത്താനും സർക്കാർ തീരുമാനമുണ്ട്. ദുരന്തത്തിൽ മരണപ്പെട്ടവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപയും ചികിത്സയിൽ കഴിയുന്നവർക്ക് 50000 രൂപയും ധനസഹായവും സർക്കാർ പ്രഖ്യാപിച്ചു.
കേസിൽ ഇതുവരെ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായും ബന്ധപ്പെട്ട അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. രാജസ്ഥാൻ എക്സൈസ് നിയമത്തിലെ വിവിധ വകുപ്പുകൾ അനുസരിച്ചാണ് അറസ്റ്റ്.
ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയ എക്സൈസ്, എൻഫോഴ്സ്മെന്‍റ്, പൊലീസ് വകുപ്പുകളിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി തന്നെ സ്വീകരിക്കുമെന്നാണ് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് അറിയിച്ചിരിക്കുന്നത്.