ടോക്യോ: ഫുകുഷിമ ആണവനിലയം ദുരന്തമാണ് വിവിധ ലോകരാജ്യങ്ങളെ ആണവോര്‍ജത്തെക്കുറിച്ചുള്ള ആശങ്കയിലേക്കു നയിക്കുന്നത്. അപകടം നടന്ന ജപ്പാന്‍ ഉടനടി ആണവോര്‍ജ പദ്ധതികള്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. ജര്‍മനിയെപ്പോലെ ചില രാജ്യങ്ങള്‍ ഘട്ടംഘട്ടമായി അവസാനിപ്പിക്കാനും തീരുമാനിച്ചിരുന്നു.
എന്നാല്‍, ഇപ്പോള്‍ കചുത്ത ഇന്ധന ക്ഷാമം കാരണം ആണവോര്‍ജ പദ്ധഥികള്‍ പുനരുജ്ജീവിപ്പിക്കാനുള്ള ആലോചനയിലാണ് ജപ്പാന്‍. കടുത്ത ഇന്ധന ക്ഷാമം നേരിടുന്ന ജര്‍മനിയിലും ഇതേ ആവശ്യം പല കോണുകളില്‍നിന്ന് ഉയരുകയാണ്. എന്നാല്‍, സര്‍ക്കാര്‍ ഇതുവരെ നിലപാട് മാറ്റം സംബന്ധിച്ച സൂചനകളൊന്നും നല്‍കിയിട്ടില്ല.
അതേസമയം, ജപ്പാനില്‍ പുതിയ നിലയങ്ങള്‍ നിര്‍മിക്കുന്നത് പരിഗണിക്കണമെന്ന് പ്രധാനമന്ത്രി ഫുമിയോ കുഷിദ നേരിട്ട് ആവശ്യപ്പെട്ടുകഴിഞ്ഞു.
2011ലെ സൂനാമിയില്‍ ഫുകുഷിമ നിലയം വെള്ളത്തില്‍ മുങ്ങിയത് വന്‍ദുരന്തത്തില്‍ കലാശിച്ചിരുന്നു. ആണവവികിരണത്തെ തുടര്‍ന്ന് പരിസരങ്ങളിലെ ഒന്നര ലക്ഷം പേരെ മാറ്റിപ്പാര്‍പ്പിച്ചു. രാജ്യത്ത് ഊര്‍ജം ഉല്‍പാദിപ്പിക്കുന്ന 50 ആണവനിലയങ്ങളുള്ളതില്‍ 46ഉം പ്രവര്‍ത്തനം നിര്‍ത്തി. 1986ലെ ചെര്‍ണോബില്‍ ദുരന്തത്തിനുശേഷം ഏറ്റവും വലിയ ആണവദുരന്തമായിരുന്നു സംഭവം.
നിര്‍ത്തിവച്ച ആണവ നിലയങ്ങളില്‍ ഒമ്പതെണ്ണം 2021ല്‍ വീണ്ടും പ്രവര്‍ത്തിച്ചുതുടങ്ങി. 14 നിലയങ്ങള്‍കൂടി തുറക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായിവരുകയാണ്. ഇതിനിടെയാണ് പുതിയ നിലയങ്ങള്‍ നിര്‍മിക്കുന്നത് പരിഗണിക്കണമെന്ന ആവശ്യവുമായി പ്രധാനമന്ത്രി രംഗത്തെത്തിയത്.
വൈദ്യുതി ആവശ്യത്തിന് രാജ്യം വന്‍തോതില്‍ പ്രകൃതിവാതകവും കല്‍ക്കരിയും ഇറക്കുമതി ചെയ്യുന്നുണ്ട്. ഇത് ബജറ്റ് താളംതെറ്റിക്കുന്ന സാഹചര്യത്തിലാണ് ഒരു പതിറ്റാണ്ടിനുശേഷം വീണ്ടും ആണവോര്‍ജത്തെക്കുറിച്ച ആലോചന.