വാഷിംഗ് ടൺ: പഠന വായ്പ 20,000 ഡോളർ വരെ എഴുതി തള്ളാനുള്ള പ്രസിഡന്റ് ജോ ബൈഡന്റെ വാഗ്‌ദാനം തിരുത്തി വിദ്യാഭ്യാസ വകുപ്പ് വ്യാഴാഴ്ച്ച അറിയിപ്പ് ഇറക്കി. സ്വകാര്യ വൃത്തങ്ങളിൽ നിന്നു വായ്പ എടുത്തവർക്കു ഈ ആനുകൂല്യം കിട്ടില്ല എന്നാണ് അറിയിപ്പ്. ആറു റിപ്പബ്ലിക്കൻ സംസ്ഥാനങ്ങൾ കോടതിയിൽ പോയതിനെ തുടർന്നാണ് ഈ തിരുത്തൽ.
ബൈഡന്റെ പദ്ധതി നടപ്പാക്കുമ്പോൾ നികുതിദായകന്റെ 400 ബില്യൺ ഡോളർ ചെലവ് ചെയ്യേണ്ടി വരുമെന്നാണ് കോൺഗ്രസിന്റെ ബജറ്റ് ഓഫീസ് കണക്കു കൂട്ടിയത്. അർകൻസോ, അയോവ, കൻസാസ്, മിസൂറി, നെബ്രാസ്‌ക, സൗത്ത് കരോലിന എന്നീ സംസ്ഥാനങ്ങളാണ് പദ്ധതിയെ ചോദ്യം ചെയ്തു കോടതിയിൽ പോയത്. പദ്ധതി ഭരണഘടനാ വിരുദ്ധമാണെന്നു അവർ വാദിക്കുന്നു. പ്രസിഡന്റിനു കോൺഗ്രസ് അനുമതി ഇല്ലാതെ അത് നടപ്പാക്കാൻ ആവില്ല. മാത്രമല്ല, പഠന വായ്പ എടുത്തവർക്കു മഹാമാരി ഉണ്ടാക്കിയ പ്രശ്നങ്ങളെ അതു വിദൂരമായി പോലും പരിഗണിച്ചില്ല.
വായ്പ എഴുതിത്തള്ളുമ്പോൾ പ്രയോജനം കിട്ടുന്ന 42 മില്യൺ ആളുകളിൽ വളരെ കുറച്ചു പേർ മാത്രമേ സ്വകാര്യ മേഖലയിൽ നിന്നു വായ്പ എടുത്തിട്ടുള്ളൂ -- ഏകദേശം 770,000 പേർ. പ്രതിവർഷം 125,000 ഡോളറിൽ താഴെ വരുമാനമുള്ളവർക്കു 10,000 ഡോളർ ഫെഡറൽ വായ്പ എഴുതിത്തള്ളാം എന്നാണ് ബൈഡന്റെ വാഗ്ദാനം.