കൊച്ചി: ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് ഒക്റ്റോബർ 2 ഞായറാഴ്ച പ്രവൃത്തി ദിനമാക്കാനുള്ള സർക്കാർ തീരുമാനം പിൻവലിക്കണം. ക്രൈസ്തവര്‍ വളരെ പ്രാധാന്യം കല്‍പ്പിക്കുകയും പ്രത്യേകമായി ആചരിക്കുകയും ചെയ്യുന്ന ദിവസമാണ് ഞായറാഴ്ച.
അന്നേദിവസം ഔദ്യോഗിക പരിപാടികള്‍ ഒഴിവാക്കിയിരുന്ന മുന്‍കാലങ്ങളിലേതില്‍ നിന്ന് വ്യത്യസ്തമായി വിവിധ കാരണങ്ങൾ പറഞ്ഞു ഞായറാഴ്ചകളില്‍ നിര്‍ബ്ബന്ധിത പരിപാടികള്‍ നടപ്പാക്കുന്ന ശൈലി വര്‍ദ്ധിച്ചുവരികയാണ്. ഇത്തരം തീരുമാനങ്ങൾ വഴി ക്രൈസ്തവരെ അപമാനിക്കുന്ന നിലപാട് സർക്കാർ തിരുത്തണം. ഇത് സംഘടിതവും ആസൂത്രിതവും ഗൂഡദ്ദേശ്യപരവുമാണ്. ഇത് അംഗീകരിക്കാനാവില്ല.
കഴിഞ്ഞ ജൂണ്‍ മുപ്പത് ഞായറാഴ്ച കേരളത്തിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പ്രവൃത്തി ദിനമായി നിശ്ചയിച്ചു. വിവിധ മത്സരപരീക്ഷകള്‍ക്കും മറ്റ് പരിപാടികള്‍ക്കും ഞായറാഴ്ച്ച ദിവസങ്ങള്‍ കൂടുതലായി ഉപയോഗിക്കുന്നു. ഒക്ടോബര്‍ രണ്ടിന് സംസ്ഥാന വ്യാപകമായി നിശ്ചയിച്ചിരിക്കുന്ന പരിപാടികള്‍ ഒക്ടോബര്‍ ഒന്നിനോ, മൂന്നിനോ പുനഃക്രമീകരിക്കണം.
പ്രതിഷേധ ദിനാചരണത്തിന്റെ ഭാഗമായി രൂപതാ, യൂണിറ്റ് സമിതികളുടെ നേതൃത്വത്തിൽ പരിപാടികൾ സംഘടിപ്പിക്കും.