ഫ്‌ളോറിഡ: ഇയാൻ കൊടുംകാറ്റ് സൗത്ത് കാരോളിനയിൽ കൂടി കടന്നു പോകുമ്പോൾ വെള്ളിയാഴ്ച ഉഷ്ണക്കാറ്റായി ദുർബലപ്പെട്ടു. ഫ്‌ളോറിഡയിൽ വൻ നാശം വിതച്ച കാറ്റ് വെള്ളിയാഴ്ച്ച ഉച്ചകഴിഞ്ഞതോടെ മണിക്കൂറിൽ 70 മൈൽ (110 കിലോമീറ്റർ) ശക്തിയിലാണ് സൗത്ത് കാരോളിനയിൽ വീശുന്നതെന്നു നാഷനൽ ഹരിക്കേൻ സെന്റർ (എൻ എച് സി) അറിയിച്ചു. ഫ്‌ളോറിഡയിൽ ബുധനാഴ്ച അടിച്ചത് മണിക്കൂറിൽ 150 മൈൽ ആയിരുന്നു.
സൗത്ത് കാരോളിനയിലെ ജോർജ്‌ടൗണിൽ വെള്ളിയാഴ്ച്ച ഉച്ചകഴിഞ്ഞു 2.05 നാണു (ഇ ടി) ഇയാൻ ഇറങ്ങിയത്. അപ്പോൾ കാറ്റിന്റെ ശക്തി 85 ആയിരുന്നു. പിന്നെ വടക്കോട്ടു നീങ്ങുമ്പോൾ കനത്ത മഴയും കാറ്റും തകർത്തു. 135,000 പേർക്ക് വൈദ്യുതി നഷ്ടമായി. ഏറെയും തീരപ്രദേശങ്ങളിലും മിഡ്‌ലാൻഡ്‌സിലും.
ചാൾസ്റ്റന്റെ പല ഭാഗങ്ങളും വെള്ളത്തിലാണ്. നാല് കടൽപ്പാലങ്ങളും ഒഴുകിപ്പോയി. ഗാർഡൻ സിറ്റിയിൽ കടൽ വെള്ളം കയറി. നാഷണൽ ഗാർഡ് രംഗത്തുണ്ട്. പ്രസിഡന്റ് ജോ ബൈഡൻ സൗത്ത് കാരോളിനയ്ക്കു അടിയന്തര സഹായം എത്തിക്കാനുള്ള ഉത്തരവ് പുറപ്പെടുവിച്ചു.
നോർത്ത് കാരോളിനയിലും ഇയാൻ പ്രഹരമേല്പിച്ചു. ഏറ്റവും ഒടുവിൽ രാത്രി 9നു എൻ എച് സി പറഞ്ഞത് ഇയാൻ നോർത്ത് കാരോളിനയിൽ ഗ്രീൻസ്ബറോയ്ക്കു 60 മൈൽ തെക്കായി എത്തിയെന്നാണ്. അപ്പോൾ കാറ്റിന്റെ ശക്തി മണിക്കൂറിൽ 50 മൈൽ. ശനിയാഴ്ച നോർത്തിൽ കരയിൽ കയറി ഉള്ളിലോട്ടു സഞ്ചരിക്കുമ്പോൾ വീണ്ടും ദുർബലപ്പെടും.
നോർത്ത് കാരോളിനയിലും വിർജിനിയയിലും 3 മുതൽ 6 ഇഞ്ച് വരെ മഴ പെയ്യും. ചിലേടത്തു 8 ഇഞ്ച് വരെ. നോർത്ത് കാരോളിനയിൽ 340,000 ലേറെ ആളുകൾക്ക് വൈദ്യുതി നഷ്ടപ്പെട്ടു. സംസ്ഥാന എമർജൻസി ടീമുകളും നാഷനൽ ഗാർഡും രക്ഷാ പ്രവർത്തനത്തിന് ഇറങ്ങിയെന്നു നോർത്ത് കാരോളിന ഗവർണർ റോയ് കൂപ്പർ പറഞ്ഞു. പതിനായിരത്തിലേറെ ആളുകൾ രംഗത്തുണ്ട്.
കാറ്റു ദുർബലമായതോടെ കൊളംബിയ മേഖലയിൽ താക്കീതു പിൻവലിച്ചു.