ന്യൂഡല്‍ഹി: രാജ്യസഭയില്‍ പാസാക്കിയ കര്‍ഷക ബില്‍ കര്‍ഷകവിരുദ്ധമാണെന്ന് ആരോപിച്ച് രാജ്യമാകെ പ്രതിഷേധം അലയടിക്കുകയാണ്. കേന്ദ്രസര്‍ക്കാരിന്റേത് കര്‍ഷക വിരുദ്ധ സമീപനമാണെന്ന് ആരോപിച്ച് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കുകയാണ്.
കര്‍ഷക ബില്ലിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണയോടെ സുപ്രീംകോടതിയില്‍ പോകുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് പ്രഖ്യാപിച്ചുകഴിഞ്ഞു.
കാര്‍ഷിക പരിഷ്‌കരണ ബില്‍ രാജ്യസഭയില്‍ പാസാക്കുന്നതിനിടെ നടുത്തള്ളത്തിലിറങ്ങിയ എട്ട് പ്രതിപക്ഷ എംപിമാരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
കോണ്‍ഗ്രസ് എംപിമാരായ രാജീവ് സതാവ്, സയ്യിദ് നസീര്‍ ഹുസൈന്‍, റിബുന്‍ ബോറ, ആം ആദ്മി പാര്‍ട്ടി നേതാവ് സഞ്ജയ് സിങ്, സിപിഎം എംപിമാരായ എളമരം കരീം, കെ.കെ. രാഗേഷ്, തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാരായ ഡെറിക് ഒബ്രിയാന്‍, ഡോല സെന്‍ എന്നീ എംപിമാര്‍ക്കാണ് സസ്‌പെന്‍ഷന്‍ ലഭിച്ചത്.
സഭാ ചട്ടങ്ങള്‍ പാലിക്കാതെ ബില്ലിന്‍മേല്‍ വോട്ടെടുപ്പ് നടത്താനുള്ള ഡപ്യൂട്ടി ചെയര്‍മാന്‍റെ തീരുമാനത്തിനെതിരെ മുതിര്‍ന്ന നേതാക്കളടക്കം പ്രതിഷേധം അറിയിക്കുകയായിരുന്നു. സംസ്ഥാനങ്ങളുടെ അധികാരം, പൊതു ഭക്ഷ്യവിതരണം, ഭക്ഷ്യ സംഭരണം എല്ലാം എടുത്ത് കളയുന്നതാണ് ബില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു.
എം. പിമാരെ സസ്പെൻഡ് ചെയ്തത് ബി.ജെ.പിയുടെ ഭീരുത്വ മുഖം തുറന്നുകാട്ടുന്നുവെന്നും ജനാധിപത്യവിരുദ്ധമായ പ്രവർത്തനങ്ങൾ ജനശ്രദ്ധയിൽ നിന്ന് ഒഴിവാക്കാനാണ് ബി.ജെ.പി ശ്രമമെന്നും സസ്‌പെന്‍ഷനിലായ എംപിമാരും പറയുന്നു.
സസ്‌പെന്‍ഷനിലായ എംപിമാര്‍ക്ക് അഭിവാദ്യം അര്‍പ്പിച്ച് പ്രതിപക്ഷ നേതാക്കളും രംഗത്തെത്തി. കോണ്‍ഗ്രസ് നേതാവ് പി.സി. വിഷ്ണുനാഥ് എംപിമാര്‍ക്ക് അഭിവാദ്യം അര്‍പ്പിച്ച് ഫേസ്ബുക്കില്‍ കുറിച്ചതിങ്ങനെ...
"ചോദ്യം ചോദിച്ച കുട്ടിയെ വേണമെങ്കിൽ അധ്യാപകന് ക്ലാസിൽ നിന്നും പുറത്താക്കാം. പക്ഷേ ആ ചോദ്യം ആ ക്ലാസ് മുറിയിൽ അവശേഷിക്കും."
പ്രൊഫ. എം എൻ വിജയൻ ഒരിക്കൽ പറഞ്ഞതാണ്.
രാജ്യത്തെ കർഷകരുടെ താത്പര്യങ്ങളെ തകർക്കുന്ന കാർഷിക പരിഷ്കരണ ബില്ലിനെതിരെ രാജ്യസഭയിൽ പ്രതിഷേധം ഉയർത്തി നടപടിക്ക് വിധേയരായ രാജീവ് സതാവ്, സയ്യിദ് നാസർ ഹുസൈൻ, റിപുൻബോറ ഉൾപ്പെടെയുള്ള എംപിമാർക്ക് അഭിവാദ്യങ്ങൾ...
നിങ്ങളുയർത്തിയ വിഷയം തീക്ഷ്ണമായി പ്രതിധ്വനിക്കും...പോരാട്ടം തുടരും
https://www.facebook.com/356894911108539/posts/2051148305016516/?extid=Y0X2PEtjkf417JKL&d=n