തുർക്കിയിൽ വൻ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ മുപ്പത്തിനാലിലധികം കെട്ടിടങ്ങൾ നിലംപൊത്തിയതായാണ് റിപ്പോർട്ട്.
ഇതുവരെ 15 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ നിരവധി പേർ കുടുങ്ങി കിടക്കുന്നതായാണ് വിവരം.
പുലർച്ചെ 4.17 നാണ് ഭൂകമ്പമുണ്ടായത്. മധ്യ തുർക്കിയിലും ചലനം അനുഭവപ്പെട്ടു. ആദ്യ ചലനമുണ്ടായി 11 മിനിറ്റിന് ശേഷം 6.7 തീവ്രതയിൽ രണ്ടാം ചലനവും അനുഭവപ്പെട്ടു.
തുർക്കിയുടെ വ്യാവസായിക കേന്ദ്രമായ ഗാസിയാന്റെപ്പ് സിറിയൻ അതിർത്തിയോട് ചേർന്നാണ് സ്ഥിതി ചെയ്യുന്നത്. ലെബനൻ, സിറിയ, സൈപ്രസ് എന്നിവിടങ്ങളിലും ചലനം അനുഭവപ്പെട്ടതായാണ് റിപ്പോർട്ട്.
ലോകത്തെ ഏറ്റവും ഭൂകമ്പസാധ്യതയുള്ള പ്രദേശങ്ങളിലൊന്നായ തുർക്കിയിൽ 1999 ൽ ഉണ്ടായ ഭൂചലനത്തിൽ 17,000 പേരാണ് മരിച്ചത്. അന്ന് 7.4 ആയിരുന്നു റിക്ടർ സ്‌കെയിലിൽ രേഖപ്പെടുത്തിയ തീവ്രത. .