അസം: ദിബ്രുഗഡിൽ 14കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കി. കടയിൽ സാധനങ്ങൾ വാങ്ങാൻ പോയ പെൺകുട്ടിയെ പ്രദേശവാസിയായ ഒരാൾ തട്ടിക്കൊണ്ടുപോകുകയായിരുന്നു.
പെൺകുട്ടിയെ സമീപത്തെ തേയിലത്തോട്ടത്തിൽ എത്തിച്ച് ഇയാളും സുഹൃത്തുക്കളും ചേർന്ന് രണ്ട് ദിവസം കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.
സംഭവവുമായി ബന്ധപ്പെട്ട് ബൈജൻ അലി, സഫർ അലി എന്ന രണ്ടാളുകളെ പോലീസ് അറസ്റ്റ് ചെയ്തു. ദിബ്രുഗഡ് ജില്ലയിലെ ലഹോവാളിലാണ് സംഭവം.
അബോധാവസ്ഥയിലായ പെൺകുട്ടിയെ പ്രതികൾ തേയിലത്തോട്ടത്തിൽ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. കൈകാലുകൾ കെട്ടിയിട്ട നിലയിൽ നാട്ടുകാരാണ് പെൺകുട്ടിയെ കണ്ടെത്തിയത്.
കൂടുതൽ പേർ സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിച്ച് വരികയാണ്. പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
പ്രദേശവാസിയായ ഭൈജാൻ അലിയാണ് കേസിലെ മുഖ്യപ്രതിയെന്ന് പെൺകുട്ടിയുടെ കുടുംബം ആരോപിച്ചു. കുറ്റക്കാർക്കെതിരെ കർശനമായ നടപടി വേണമെന്നും മുഴുവൻ പ്രതികളെയും എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്നും പെൺകുട്ടിയുടെ മാതാവ് ആവശ്യപ്പെട്ടു.