മലപ്പുറം: വൈദ്യുതി ബില്ല് അടയ്ക്കാത്തതിനെത്തുടര്‍ന്ന് ക ലക്ടറേറ്റിലെ സര്‍ക്കാര്‍ ഓഫീസുകളിലെ ഫ്യൂസൂരി കെ.എസ്.ഇ.ബി.
സിവില്‍ സ്റ്റേഷനിലെ പട്ടിക ജാതി ഓഫീസ്, ജില്ലാ വിദ്യാഭ്യാസ ഓഫീസ്, ഹയര്‍ സെക്കന്‍ഡറി റീജിനല്‍ ഡയരക്ടറേറ്റ് എന്നിവിടങ്ങളിലെ ഫ്യൂസുകളാണ് രണ്ടു ദിവസം മുമ്പ് ഊരിയത്.
വൈദ്യുത ബില്ല് ആറുമാസത്തെ കുടിശികയായതോടെയാണ് കെ.എസ്.ഇ.ബി. നിയമ നടപടി സ്വീകരിച്ചത്. ഇത് ഏകദേശം ഇരുപതിനായിരം രുപയോളമുണ്ട്. ബില്‍ അടയ്ക്കാത്തതിനാൽ വൈദ്യുതി ഇതുവരെ പുനഃസ്ഥാപിച്ചില്ല.
കുടിശിക ബില്ല് അടയ്ക്കാന്‍ അലോട്മെന്റ് അനുവദിക്കണമെന്നാവശ്യപ്പെട്ട് പൊതുവിദ്യാഭ്യാസ വകുപ്പിലേക്ക് പല തവണ ഡി.ഇ.ഒ. ഓഫിസില്‍നിന്നു കത്തയച്ചിരുന്നു.
എന്നാല്‍, ഇതിനു അടയ്ക്കാന്‍ സര്‍ക്കാര്‍ പണം അനുവദിച്ചില്ല. ഇതോടെയാണ് വൈദ്യുതി ചാര്‍ജ്ജ് കുടിശികയായത്. എന്നാല്‍, മാര്‍ച്ചില്‍ നടക്കുന്ന എസ്.എസ്.എല്‍.സി. പരീക്ഷാ ജോലികളുമായി ബന്ധപ്പെട്ട ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ ഡി.ഇ.ഒ. ഓഫിസില്‍ നടക്കവെയാണ് വൈദ്യുതി കട്ടായത്.
ഹയര്‍സെക്കന്‍ഡറി പ്രായോഗിക പരീക്ഷയുടെ തയാറെടുപ്പുകള്‍ നടത്തേണ്ട സമയവുമായത് പ്രതിസന്ധിക്കിടയാക്കിയിരിക്കുകയാണ്.