പട്‌ന: നൂറോളം പെണ്‍കുട്ടികള്‍ക്കൊപ്പം ഒറ്റയ്ക്ക് പരീക്ഷാഹാളില്‍ ഇരിക്കേണ്ടി വന്ന പ്ലസ് ടു വിദ്യാർത്ഥി തല കറങ്ങി വീണു. ബിഹാറിലെ നളന്ദയിലായിരുന്നു സംഭവം.
സംസ്ഥാനത്ത് ഹയര്‍ സെക്കന്‍ഡറി ബോര്‍ഡ് പരീക്ഷകള്‍ കഴിഞ്ഞ ദിവസമാണ് ആരംഭിച്ചത്. നളന്ദയിലെ ബ്രില്യന്റ് കോണ്‍വെന്റ് പ്രൈവറ്റ് സ്‌കൂളിലെ പരീക്ഷാ കേന്ദ്രത്തില്‍ ആദ്യ ദിവസമാണ് വിചിത്ര സംഭവമുണ്ടായത്.
പെണ്‍കുട്ടികള്‍ക്ക് നടുവില്‍ സീറ്റ് ലഭിച്ചതിന് പിന്നാലെ വിദ്യാര്‍ത്ഥിക്ക് ടെന്‍ഷന്‍ താങ്ങാനാവാതെ വരികയായിരുന്നു. ഉടന്‍ അധ്യാപകര്‍ കുട്ടിയെ ആശുപത്രിയിലെത്തിച്ചു.
അല്ലമാ ഇഖ്ബാല്‍ കോളേജിലെ വിദ്യാര്‍ത്ഥിയായ മനീഷ് ശങ്കറാണ് തലകറങ്ങി വീണത്. പരീക്ഷാ കേന്ദ്രത്തിലെത്തിയപ്പോഴാണ് ഒപ്പം പരീക്ഷ എഴുതാനുള്ളവരെല്ലാം പെണ്‍കുട്ടികളാണെന്ന് മനീഷിന് മനസിലായത്.
500 ഓളം വിദ്യാര്‍ത്ഥിനികളാണ് ഇവിടെ പ്ലസ്ടു പരീക്ഷയ്ക്കായി എത്തിയത്. പരീക്ഷാ ഹാളിലെത്തിയെങ്കിലും മനീഷ് തല കറങ്ങി വീഴുകയായിരുന്നു.ബോര്‍ഡ് പരീക്ഷയ്ക്ക് സംസ്ഥാനത്ത് 1464 കേന്ദ്രങ്ങളാണ് അനുവദിച്ചിട്ടുള്ളത്. 13 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതുന്നത്.
ഇതില്‍ ആറ് ലക്ഷത്തിലധികം പെണ്‍കുട്ടികളും ആറ് ലക്ഷത്തോളം ആണ്‍കുട്ടികളുമാണെന്നാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. പരീക്ഷയില്‍ തട്ടിപ്പ് നടക്കുന്നതായി വ്യാപക ആരോപണങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ നടത്തിപ്പ് രീതികളില്‍ വ്യാപക മാറ്റം ബിഹാറില്‍ വരുത്തിയിരുന്നു.