എടക്കാട്: ഉഗ്രശേഷിയുള്ള ഏറ് പടക്കമുണ്ടാക്കി സ്ഫോടനം നടത്തുകയും അതിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത 19 കാരനായ വിദ്യാർത്ഥി കണ്ണൂരിൽ അറസ്റ്റിൽ.
സ്ഫോടക വസ്തു അശ്രദ്ധയോടെ കൈകാര്യം ചെയ്തതടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്. സംഘത്തിലുള്ള മറ്റ് മൂന്ന് പേരെ കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജിതമാക്കി.
മുഴപ്പിലങ്ങാട് കോരൻ പീടികയ്ക്കടുത്ത് വിവേകാനന്ദ നഗറിൽ ഇക്കഴിഞ്ഞ 24 ന് നടത്തിയ സ്ഫോടനത്തിന്‍റെ ദൃശ്യമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായത്. സ്ഫോടക വസ്തു ഉണ്ടാക്കുന്നത് മുതൽ എല്ലാം ഭാഗവും വീഡിയോയിൽ ചിത്രീകരിച്ച് റീൽ ആക്കി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയാണ് വിദ്യാര്‍ത്ഥിയും സുഹൃത്തുക്കളും ചെയ്തത്.
റീല്‍സിന് വേണ്ടിയുള്ള ഉഗ്ര സ്ഫോടനം നടക്കുമ്പോള്‍ റോഡിലൂടെ ഇരുചക്ര വാഹനം കടന്ന് പോകുന്നുണ്ട്. ജനവാസ മേഖലയിലായിരുന്നു വിദ്യാര്‍ത്ഥികളുടെ ഏറുപടക്ക പരീക്ഷണം.
ദൃശ്യം ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പെട്ടതോടെയാണ് അന്വേഷണം നടത്തിയത്. പ്രതിക്കൊപ്പമുണ്ടായിരുന്ന മറ്റ് മൂന്ന് വിദ്യാർത്ഥികളെയും തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.