കൊച്ചി: കോവിഡ് പോരാട്ടത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്ത വിളക്ക് തെളിക്കല്‍ ഏറ്റെടുത്ത് ജനങ്ങള്‍. ഇന്ന് രാത്രി ഒന്‍പതുമണിക്ക് ആരംഭിച്ച വിളക്ക് തെളിക്കല്‍ 9 മിനിറ്റ് നേരം നീണ്ടുനിന്നു. കോവിഡ് സൃഷ്ടിച്ച ഇരുട്ടിനെ വെളിച്ചത്തിന്റെ ശക്തികൊണ്ട് നേരിടാനാണ് മോദി വിളക്ക് തെളിക്കാന്‍ രാജ്യത്തെ 130 കോടി ജനങ്ങളോട് ആഹ്വാനം ചെയ്തത്.
മെഴുകുതിരി കത്തിച്ചും, ചെരാതും കത്തിച്ചും, മൊബൈല്‍ ഫ്‌ലാഷ് തെളിച്ചുമാണ് ആളുകള്‍ ദീപം തെളിക്കലില്‍ പങ്കാളികളായത്. വിളക്ക് തെളിക്കാനായി ആരും പുറത്തിറങ്ങരുതെന്നും മോദി ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. സാമൂഹിക അകലം പാലിച്ചാണ് ജനങ്ങള്‍ വീടിന്റെ വാതില്‍ക്കലും ബാല്‍ക്കണിയിലും ദീപം കൊളുത്തിയത്.
രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, കേന്ദ്രമന്ത്രിമാരായ ഹർഷർധൻ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖരറാവു, ബാബാ രാംദേവ് തുടങ്ങിയവർ വിവിധ ദീപം തെളിയിക്കലിൽ പങ്കുചേർന്നു. തിരുവനന്തപുരത്ത് ക്ലിഫ് ഹൗസ് പരിസരത്തെ വിളക്കുകൾ അണയ്ക്കുകയും മുഖ്യമന്ത്രിമാരുടേയും മറ്റു മന്ത്രിമാരുടേയും ഓഫീസുകളിലെ ജീവനക്കാർ ദീപം തെളിയിച്ച് ആരോഗ്യപ്രവർത്തകർക്ക് ആദരവ് അറിയിക്കുകയും ചെയ്തിരുന്നു.