മെഡിക്കൽ സയൻസിനുമുന്നിൽ ഒരു വെല്ലുവിളിയായി മാനവരാശിക്കുതന്നെ ഭീഷണിയായി നിൽക്കുന്ന രോഗമാണ് എയ്‌ഡ്‌സ്. തുടർച്ചയായ ബോധവൽക്കരണത്തിലൂടെ ജനങ്ങളെ ജാഗരൂകരാക്കാനും അതുവഴി രോഗം പടരുന്നത് തടയാനുമുള്ള ഭഗീരഥ പ്രയത്‌നമാണ് ലോകമാകമാനമുള്ള സർക്കാരുകളും ജനാരോഗ്യ സംഘടനകളും അനുദിനം നടത്തിവരുന്നത്.
മെക്സിക്കോയിലെ 16 ലക്ഷം ജനസംഖ്യയുള്ള തിജുവാന (TIJUANA) നഗരമാണ് ലോകത്തെ ഏറ്റവും കൂടുതൽ HIV ബാധിതരുള്ള സ്ഥലമായി അറിയപ്പെടുന്നത്. ഒരു മഹാമാരിപോലെ ഇവിടെ എയ്‌ഡ്‌സ് അനുദിനം പടരുകയാണ്.
വ്യാവസായിക നഗരമായും ഫിനാൻഷ്യൽ സെന്ററായും അറിയപ്പെടുന്ന തിജുവാനയുടെ രൂക്ഷമായ ഈ അവസ്ഥയെപ്പറ്റി ജോൺ കോഹെൻ എന്ന പത്രപ്രവർത്തകനും മെക്കോം ലിന്റൺ എന്ന ഫോട്ടോഗ്രാഫറും ചേർന്നിറക്കിയ Tomorrow Is a Long Time എന്ന പുസ്തകത്തിലാണ് വിശദമായി പ്രതിപാദിക്കുന്നത്.
മെക്സിക്കോയിലെ എയ്‌ഡ്‌സ് ബാധിതരുടെ ശരാശരിയുടെ മൂന്നിരട്ടിയാണ് തിജുവാനയിലെ രോഗബാധിതർ എന്നതിൽനിന്നുതന്നെ ഇവിടുത്തെ ചിത്രം കൂടുതൽ വ്യക്തമാകുന്നുണ്ട്. രോഗബാധിതരിൽ കേവലം 15 % പേർ മാത്രമാണ് ശരിയായ ചികിത്സ നടത്താൻ സാമ്പത്തിക പ്രാപ്തിയുള്ളവരെന്നതും ശ്രദ്ധേയമാണ്.
എയ്‌ഡ്‌സ് ബാധിതരിൽ പലരും മയക്കുമരുന്നുകൾക്കടിമകളും ലൈംഗിക വ്യാപാരത്തിൽ ഏർപ്പെട്ടിട്ടുള്ള വരുമാണ്. ഇവരിൽ പലരും അമേരിക്കയിൽ വർഷങ്ങളോളം അനധികൃതമായി താമസിക്കുകയും മയക്കുമരുന്ന് വ്യാപാരം നടത്തിയിരുന്നവരുമാണ്. വർഷങ്ങൾക്കുമുൻപ് അവരെയെല്ലാം പിടികൂടി അമേരിക്കൻ അധികാരികൾ മെക്സിക്കോയ്ക്ക് കൂട്ടത്തോടെ തിരിച്ചയക്കുകയായിരുന്നു.
തിജുവാനയിൽ എത്തപ്പെട്ടശേഷം ഇവരിൽ ഭൂരിഭാഗം പേരും ജീവിക്കാൻ മാർഗ്ഗമില്ലാതെ ലൈംഗികവൃത്തി യും മയക്കുമരുന്ന് വ്യാപാരവും തൊഴിലാക്കുകയായിരുന്നു. ഒട്ടുമിക്കവരും മയക്കുമരുന്നിനടിമകളുമാണ്. എയ്‌ഡ്‌സ് പടരാനുള്ള പ്രധാന കാരണവും ഇതൊക്കെത്തന്നെയാണ്.