തിരുവനന്തപുരം∙ പ്രളയ ദുരന്തത്തില്‍നിന്ന് കരകയറാന്‍ വന്‍ വിലക്കയറ്റത്തിനിടെ ഒരു ശതമാനം പ്രളയ സെസ് ഏര്‍പ്പെടുത്തി ആയിരംകോടിയിലേറെ രൂപ പിരിച്ചെടുക്കാന്‍ ഒരുങ്ങുന്ന സര്‍ക്കാരില്‍ നിന്നും ഇന്ന് പുറത്തുവന്ന രണ്ടു വാര്‍ത്തകളും സര്‍ക്കാരിന്‍റെ സദുദ്ധേശപരമായ ഉദ്യമങ്ങളുമായി ചേര്‍ന്ന് പോകുന്നതല്ലെന്ന് വിലയിരുത്തല്‍.
കേരളം പ്രളയക്കെടുതിയില്‍പെട്ട് കരകാണാതെ നീന്തുമ്പോള്‍ ഒരു കാലത്തും ഇല്ലാത്തപോലെ സര്‍ക്കാര്‍ ചിലവില്‍ ഡല്‍ഹിയില്‍ ഒരു സര്‍ക്കാര്‍ പ്രതിനിധിയെ ക്യാബിനറ്റ് റാങ്കോടെ നിയമിക്കാനുള്ള തീരുമാനമാണ് പ്രധാനം. മറ്റൊന്ന്, കോടികള്‍ മുടക്കി നിയമസഭാ മന്ദിരത്തിനു പുറകിൽ അതിഥി മന്ദിരം നിർമിക്കാനുള്ള തീരുമാനമാണ്.
രണ്ടും ഈ സമയത്ത് അനാവശ്യമാണെന്ന വിമര്‍ശനം ശക്തമാണ്. ആദ്യത്തേത് തീര്‍ത്തും അനാവശ്യവും ജനത്തോടുള്ള വെല്ലുവിളിയും ?. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആറ്റിങ്ങലില്‍ തോറ്റുപോയ സ്ഥാനാര്‍ഥി എ സമ്പത്തിനെയാണ് മന്ത്രിക്ക് തുല്യമായി ക്യാബിനറ്റ് റാങ്കും കാറും എസ്കോര്‍ട്ടും പേഴ്സണല്‍ സ്റ്റാഫും വീടും ഒക്കെ നല്‍കി ഡല്‍ഹിയില്‍ കുടിയിരുത്താന്‍ ആലോചിക്കുന്നത്.
നിയമസഭാ മന്ദിരത്തിനു പുറകിൽ അതിഥി മന്ദിരം നിർമിക്കാനായി നിയമസഭാ സെക്രട്ടറിയുടെ ഓഫിസ് കമ്പനികളില്‍നിന്ന് താല്‍പര്യപത്രം ക്ഷണിച്ചു. പ്രീ ഫാബ്രിക്കേഷന്‍ സാങ്കേതിക വിദ്യയില്‍ 16,221 ചതുരശ്ര അടിയിലാണ് കെട്ടിടം നിര്‍മിക്കുന്നത്.
സംസ്ഥാനത്തിനകത്തും പുറത്തുമുള്ള അതിഥികളെ സല്‍ക്കരിക്കാനും ലോക കേരളസഭ പോലുള്ള സമ്മേളനങ്ങള്‍ നടക്കുമ്പോള്‍ പങ്കെടുക്കുന്നവരെ താമസിപ്പിക്കാനും ഉദ്ദേശിച്ചാണ് അതിഥി മന്ദിരം പണിയുന്നതെന്നു നിയമസഭാ വൃത്തങ്ങള്‍ അറിയിച്ചു. പത്തു വര്‍ഷം മുന്‍പ് ഇതിനെക്കുറിച്ച് ആലോചിച്ചിരുന്നെങ്കിലും ഇപ്പോഴാണ് അനുമതി ലഭിച്ചത്.
വേഗത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് പ്രീ ഫാബ്രിക്കേഷന്‍ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത്. രണ്ടു കോടിയോളം രൂപ ചെലവ് വരുമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. നാലു നിലകളിലായാണു കെട്ടിടം നിര്‍മിക്കാന്‍ ആലോചിക്കുന്നത്.
ഇതര സംസ്ഥാനങ്ങളില്‍നിന്ന് വരുന്ന അതിഥികളെ ഇപ്പോള്‍ താമസിപ്പിക്കുന്നത് എംഎല്‍എ ഹോസ്റ്റലിലെ പമ്പ ബ്ലോക്കിലും സര്‍ക്കാര്‍ അതിഥി മന്ദിരങ്ങളിലുമാണ്. പമ്പ ബ്ലോക്ക് എന്നറിയപ്പെടുന്ന കെട്ടിടം കാലപ്പഴക്കം ചെന്നതിനെത്തുടര്‍ന്ന് പൊളിച്ചു മാറ്റാന്‍ ആലോചിക്കുകയാണ്.
ഇതിനാലാണ് പുതിയ അതിഥി മന്ദിരം നിര്‍മിക്കാന്‍ ആലോചിക്കുന്നതെന്ന് അധികൃതര്‍ വിശദീകരിക്കുന്നു. എത്ര കമ്പനികളാണ് താല്‍പര്യം അറിയിച്ച് രംഗത്തെത്തിയതെന്നു വ്യക്തമല്ല. ജൂലൈ 31ആയിരുന്നു അപേക്ഷിക്കേണ്ട അവസാന തീയതി.