തബൂക്: തബൂക് - മദീന റോഡിൽ ഡ്രൈവിംഗ് സ്കൂളിന് സമീപം വെച്ച് കഴിഞ്ഞ 12 ന് ഉണ്ടായ റോഡപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇന്ത്യക്കാരൻ മരണത്തിന് കീഴടങ്ങി. തമിഴ്‌നാട് തഞ്ചാവൂർ സ്വദേശിയും പരേതനായ ഷെയ്ഖ് മുഹമ്മദ് - ഫരീദ ബീഗം ദമ്പതികളുടെ മകനുമായ ഷെയ്ഖ് മുഹമ്മദലി (36) ആണ് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് തബൂക് കിംഗ് ഖാലിദ് ആശുപത്രിയിൽ ചികിത്സയിലായിരിക്കെ ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ മരണപ്പെട്ടത്.
നിർത്തിയിട്ട കാറിനരികെ ഫോൺ ചെയ്തുകൊണ്ടിരിക്കുമ്പോൾ നിയന്ത്രണം വിട്ടു വന്ന ഗുഡ്സ് ഡൈന വാഹനം മുഹമ്മദലിയെ വന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തലയ്ക്കു ഗുരുതരമായി പരിക്കേറ്റ മുഹമ്മദലിയെ ഉടൻ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു.
അപകട സമയത്ത് സുഹൃത്തും മലയാളിയുമായ റഫ്സൻജാൻ കൂടെയുണ്ടായിരുന്നു. പരിക്കേൽക്കാതെ അത്ഭുതകരമായാണ് റിയാദിൽ നിന്നെത്തിയ മഞ്ചേരി സ്വദേശിയായ റഫ്സൻജാൻ രക്ഷപ്പെട്ടത്. ഭാര്യ സുലൈഖ ബീഗം. മക്കൾ: ഷഹാന ബീഗം(12), ശബാന(7), അഫ്‍സ്സാന(4). സഹോദരങ്ങൾ: യാക്കത്തലി, റസിയ, ഫാത്തിമ.
തുടർ നടപടികൾക്കുള്ള രേഖകൾ സംബന്ധമായ കാര്യങ്ങൾക്ക് സഹോദരൻ യാക്കത്തലിയോടൊപ്പം, സാമൂഹ്യ പ്രവർത്തകരായ സിറാജ്, അലി ഫഖ്‌റുദ്ദീൻ കാരക്കുടി, ഇന്ത്യൻ സോഷ്യൽ ഫോറം വെൽഫെയർ വളണ്ടിയർ അജ്‌മൽഷാ കൊട്ടാരക്കര എന്നിവർ രംഗത്തുണ്ട്. നപടികൾ പൂർത്തിയാക്കി മൃതദേഹം തബൂക്കിൽ തന്നെ മറവു ചെയ്യുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.