Advertisment

ആംനസ്റ്റിക്ക് വിലക്ക്: രാജ്യത്തെ ഏകാധിപത്യത്തിലേക്ക് നയിക്കാനുള്ള സംഘ്പരിവാർ ശ്രമം:വെൽഫെയർ പാർട്ടി

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇൻറർനാഷണലിനെ ഇന്ത്യയിൽ നിരോധിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി നടത്തുന്ന പ്രതികാര നടപടികൾ രാജ്യത്തെ ഏകാധിപത്യത്തിലേക്ക് നയിക്കുന്നതാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം പറഞ്ഞു.

Advertisment

കഴിഞ്ഞ ഏതാനും നാളുകളായി വിവിധ മാർഗങ്ങളിലൂടെ ആംനസ്റ്റി എന്ന അന്താരാഷ്ട്ര തലത്തിൽതന്നെ ഏറെ പ്രശസ്തിയാർജ്ജിച്ച മനുഷ്യാവകാശ സംഘടനയ്ക്ക് നേരെ വ്യത്യസ്ത രീതിയിലുള്ള നിരോധന ശ്രമങ്ങളാണ് കേന്ദ്രസർക്കാർ നടത്തി വരുന്നത്.

ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചും വിദേശ ഫണ്ട് സ്വീകരിക്കുന്നതിൽ സംഘടനയ്ക്ക് നേരെ നടപടികൾ എടുത്തും ഓഫീസിൽ ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റിന്റെ റെയ്ഡ് നടത്തിയും കൃത്യമായ ഫാസിസ്റ്റ് അജണ്ട നടപ്പിലാക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. ബിജെപി അധികാരത്തിലേറിയതിനു ശേഷം മുസ്ലിം - ദളിത് പിന്നാക്ക സമുദായങ്ങൾക്ക് നേരെ വ്യാപകമായ മനുഷ്യാവകാശ ലംഘനങ്ങൾ ഇന്ത്യയിൽ നടക്കുന്നുണ്ട്. എന്നാൽ ഭരണ സംവിധാനങ്ങളെ ദുരുപയോഗപ്പെടുത്തി ഇത്തരം മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ചുള്ള റിപ്പോർട്ടുകളും ഇടപെടലുകളും ഇല്ലാതാക്കാമെന്നാണ് സംഘ്പരിവാർ സർക്കാർ കരുതുന്നത്.

ഡൽഹി കലാപത്തെക്കുറിച്ചുള്ള ആംനസ്റ്റിയുടെ അന്വേഷണവും ഗവൺമെൻറ്നോടുള്ള ചോദ്യങ്ങളും ഇന്ത്യയിലെ ജനാധിപത്യ പ്രവർത്തനങ്ങളുടെ ഭാഗമാണ്. ഡൽഹിയിൽ പോലീസും ആർ.എസ്.എസ്സും ചേർന്ന് നടത്തിയത് ആസൂത്രിതമായ കലാപമായിരുന്നുവെന്ന് തെളിയിക്കുന്ന റിപ്പോർട്ടുകൾ ആംനസ്റ്റി പുറത്തുവിട്ടിരുന്നു.

കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതിനെക്കുറിച്ചും ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ പോലും ലംഘിക്കപ്പെടുന്നതിനെക്കുറിച്ചും ശക്തമായ ഭാഷയിൽ ആംനസ്റ്റി ഇൻറർനാഷണൽ സംസാരിച്ചിരുന്നു. എന്നാൽ ഇത്തരം അടിച്ചമർത്തലുകളെ പുറംലോകത്ത് എത്തിക്കാതെ കൈകാര്യം ചെയ്യാനാണ് ഫാസിസ്റ്റ് സർക്കാർ ശ്രമിക്കുന്നത്.

ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന് പറയുന്ന ഇന്ത്യയിൽ സംഘ്പരിവാർ സർക്കാരിനു വഴങ്ങാത്ത സ്വതന്ത്ര സ്ഥാപനങ്ങളെ അടിച്ചമർത്താൻ ശ്രമിക്കുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് പ്രസ്തുത നടപടി. ആംനസ്റ്റി ഇൻറർനാഷണലിനോട് കേന്ദ്രസർക്കാർ സ്വീകരിക്കുന്ന പകപോക്കലിനെതിരെ ഒറ്റക്കെട്ടായി ജനാധിപത്യ സമൂഹം പ്രതികരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

aamnesty
Advertisment