ന്യൂഡെൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള തീയ്യതി പ്രഖ്യാപിച്ചില്ലെങ്കിലും പഞ്ചാബിൽ ആം ആദ്മി പാർട്ടി അഞ്ച് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചുകഴിഞ്ഞു. സംഗരൂർ, ഫരീദ് കോട്ട് മണ്ഡലങ്ങൾക്ക് പുറമെ അമൃത് സർ, ഹൊഷ്യാർ പൂർ, അന്ന്ദ് പൂർ സീറ്റുകളിലാണ് ആപ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്.
ഭഗവന്ത് മാൻ, സാധു സിംഗ് എം.മാർ സിറ്റിംഗ് മണ്ഡലത്തിൽ നിന്ന് മൽസരിക്കും. കോൺഗ്രസിനും അകാലിദൾ-ബി.ജെ.പി സഖ്യത്തിനും പഞ്ചാബിൽ ശക്തമായ വെല്ലുവിളിയാണ് ആം ആദ്മി പാർട്ടി ഉയർത്തുന്നത്. ഡൽഹി കഴിഞ്ഞാൽ ആപിന് ഏറ്റവുമധിക സ്വാധീനമുള്ള സംസ്ഥാനമാണ് പഞ്ചാബ്.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പഞ്ചാബിൽ നാല് സീറ്റ് ആം ആദ്മി പാർട്ടി നേടിയിട്ടുണ്ട്. 2017ൽ നിയമസഭാ തെരഞ്ഞെടുപ്പിൽ ഈ നേട്ടം ആവർത്തിക്കാനായില്ല. അതുകൊണ്ട് തന്നെ ഇക്കുറി അൽപ്പം നേരത്തേ ഒരുങ്ങുകയാണ് ആപ്.
സ്ഥാനാർത്ഥി പ്രഖ്യാപനത്തെ ചൊല്ലി പാർട്ടിയിൽ ഭിന്നതയുണ്ട്. എം.എൽ.എ ഉൾപ്പടെ രണ്ട് നേതാക്കൾ അടുത്തിടെ രാജിവെച്ചത് ഇതിന്റെ ഭാഗമാണ്. ആം ആദ് മി പാർട്ടി കോൺഗ്രസുമായി സഖ്യമുണ്ടാക്കുമെന്ന വാർത്തകളുണ്ടായിരുന്നെങ്കിലും ആ സാധ്യത ഇല്ലാതായെന്നാണ് പുതിയ വാർത്ത.
കോൺഗ്രസിന് വോട്ട് ചെയ്യുന്നത് ബി.ജെ.പിക്ക് വോട്ട് ചെയ്യുന്നതിന് തുല്യമാണെന്ന അരവിന്ദ് കെജ്‌രിവാളിന്റെ പ്രസ്താവന ഇതിൻറെ സൂചനയാണ്.