വള്ളികുന്നം: വള്ളികുന്നത്ത് പതിനഞ്ചുകാരനായ അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ ആർഎസ്എസ് പ്രവർത്തകൻ സജയ് ദത്ത് ഉൾപ്പടെ അഞ്ച് പ്രതികളുണ്ടെന്ന് സൂചന. കൊല്ലപ്പെട്ട അഭിമന്യുവിൻറെ മൃതദേഹം ഇന്ന് സംസ്കരിക്കും.
വള്ളികുന്നം കൊലപാതകത്തിൽ പ്രതികളായ അഞ്ചുപേരെ കുറിച്ചുള്ള വ്യക്തമായ വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. മുഖ്യപ്രതി സജയ് ദത്ത് ആർഎസ്എസ് പ്രവർത്തകൻ ആണ്. പ്രതികളെ പിടികൂടി ചോദ്യം ചെയ്താൽ മാത്രമേ ഇക്കാര്യത്തിൽ വ്യക്തത വരൂ.
കൊല്ലപ്പെട്ട അഭിമന്യുവിനൊപ്പമുണ്ടായിരുന്ന കാശിയുടെയും ആദർശിന്റെയും മൊഴി നിർണായകമാണ്. ചികിത്സയിലുള്ള ഇവരുടെ മൊഴി അന്വേഷണസംഘം ഇന്ന് രേഖപ്പെടുത്തും. പ്രതികളെക്കുറിച്ചുള്ള മുഴുവൻ വിവരങ്ങളും ലഭ്യമായെന്നാണ് പോലീസ് പറയുന്നത്.
വള്ളികുന്നം പടയണിവെട്ടം ക്ഷേത്രത്തിലെ വിഷു ഉത്സവത്തിനിടെയാണ് സംഭവം. വള്ളികുന്നം അമൃത ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായിരുന്നു. ക്ഷേത്രത്തിന് കിഴക്കുവശത്തെ മൈതാനത്തു വച്ച് ബുധനാഴ്ച രാത്രിയുണ്ടായ സംഘർഷത്തിനിടെയാണ് അഭിമന്യുവിന് കുത്തേറ്റത്.
ആക്രമണത്തിൽ പരിക്കേറ്റ കടുവിനാൽ നഗരൂർ കുറ്റിയിൽ ആദർശ് ലാൽ (19), വള്ളികുന്നം മങ്ങാട്ട് പുത്തൻവീട്ടിൽ കാശിനാഥൻ (16) എന്നിവര്‍ ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം മറ്റൊരു ഉത്സവത്തിന് ഇടയിൽ ഉണ്ടായ സംഘർഷത്തിന്റെ തുടർച്ചയാണ് സംഭവം എന്നാണ് പറയുന്നത്.
പരിശീലനം ലഭിച്ച കൊലയാളികൾ മൂർച്ചയേറിയ ആയുധം ശരീരത്തിൽ കുത്തിയിറക്കിയാണ് അഭിമന്യുവിനെ കൊലപ്പെടുത്തിയത്. അഭിമന്യുവിനെ ആക്രമിച്ച സംഘത്തിലെ മുഖ്യപ്രതി സജയ് ദത്ത് എന്നയാളാണെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
ഇയാളുടെ സഹോദരനെയും പിതാവിനെയും പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി മൊഴിയെടുത്തു. വൈകാതെ സജയ് ദത്ത് പിടിയിലാവുമെന്നാണ് പൊലീസ് നൽകുന്ന വിവരം.