കൊല്ലം: കരീലക്കുളങ്ങര അപകടത്തിൽ മരിച്ച ഡ്രൈവറുടെ വിലാപ യാത്രയ്ക്ക് 25 ആംബുലൻസുകൾ ഒന്നിച്ച് നിരത്തിലിറക്കിയ സംഭവത്തിൽ പൊലീസ് കേസെടുത്തു. ഒരുമിച്ച് സൈറൺ മുഴക്കി വിലാപ യാത്ര നടത്തിയതിനാണ് കേസെടുത്തത്.
വാഹനാപകടത്തിൽ മരിച്ച കൊട്ടാരക്കര സ്വദേശിയായ ആംബുലൻസ് ഡ്രൈവറുടെ മൃതദേഹവുമായാണ് ഇരുപത്തിയഞ്ചോളം ആംബുലൻസുകൾ റോഡിലൂടെ സൈറൺ മുഴക്കി വിലാപ യാത്ര നടത്തിയത്.
വിലാപയാത്രയുടെ ദൃശ്യങ്ങൾ പ്രചരിച്ചതിനു പിന്നാലെ കൊട്ടാരക്കര പൊലീസാണ് കേസെടുത്തത്. 13 ആംബുലൻസ് ഡ്രൈവർമാർക്കെതിരെയാണ് കൊട്ടാരക്കര പൊലീസ് കേസെടുത്തിരിക്കുന്നത്. കോവിഡ് പ്രോട്ടോകോൾ ലംഘിച്ചതിനാണ് കേസ്. ഗതാഗത നിയമലംഘനത്തിന് ആംബുലൻസുകൾക്കെതിരെ നടപടി ഉണ്ടാകുമെന്ന് മോട്ടോർ വാഹന വകുപ്പും വ്യക്തമാക്കിയിട്ടുണ്ട്.
കൊട്ടാരക്കര സ്വദേശിയും ആംബുലൻസ് ഡ്രൈവറുമായ ഉണ്ണിക്കുട്ടൻ ഉൾപ്പെടെ നാല് പേർ കഴിഞ്ഞ ദിവസം കരീലക്കുളങ്ങരയിലുണ്ടായ അപകടത്തിൽ മരണപ്പെട്ടിരുന്നു.