ഹൈദരാബാദ്:വെറ്ററിനറി ഡോക്ടറുടെ കൊലപാതകവുമായി ബന്ധപ്പെട്ട നാലു പ്രതികളെ വെടിവെച്ചുകൊന്ന പോലീസിന്‍റെ തലവന്‍ മുന്‍പും സമാനമായ രീതിയില്‍ പ്രതികളെ വധിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. സൈബരാബാദ് പോലീസ് കമ്മീഷണര്‍ വി. സി സജ്ജനാര്‍ മുന്‍പ് പോലീസ് സൂപ്രണ്ട് ആയിരുന്നപ്പോള്‍ ആസിഡ് ആക്രമണത്തിലെ പ്രതികളായിരുന്ന മൂന്ന് യുവാക്കള്‍
ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു.
സജ്ജനാര്‍ 2008ല്‍ വാറങ്കല്‍ ജില്ലയിലെ പോലീസ് സൂപ്രണ്ടായിരുന്നപ്പോഴാണ് ഏറ്റുമുട്ടല്‍ കൊലപാതകം നടന്നത്. പെണ്‍കുട്ടികള്‍ക്കു മേല്‍ ആസിഡ് ആക്രമണം നടത്തിയ എന്‍ജിനിയറിങ് വിദ്യാര്‍ഥികളായ ശ്രീനിവാസ്, ഹരികൃഷ്ണ, സഞ്ജയ് എന്നിവരാണ് അന്ന് പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നത്.
ആക്രമണത്തിന് ഉപയോഗിച്ചിരുന്ന ബൈക്കും ആസിഡ് കുപ്പിയും സൂക്ഷിച്ചിരുന്ന
സ്ഥലത്ത് പ്രതികളെ എത്തിച്ച് തെളിവെടുക്കുന്നതിനിടെയാണ് സംഭവം നടന്നതെന്നായിരുന്നു സജ്ജനാര്‍ അന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നത്.
രണ്ട് എഞ്ചിനീയറിംഗ് വിദ്യാർത്ഥിനികൾക്കുനേരെ ആസിഡ് ആക്രമണം നടത്തിയതിനാണ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇതിനുശേഷം തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോഴാണ് ഏറ്റുമുട്ടൽ ഉണ്ടായത്. വാറങ്കൽ പട്ടണത്തിന്റെ പ്രാന്തപ്രദേശത്തുള്ള മാമോനൂരിലായിരുന്നു സംഭവം.
കോളേജിൽ നിന്ന് നാട്ടിലേക്ക് മടങ്ങുമ്പോഴാണ് വാറങ്കലിലെ കകതിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ വിദ്യാർത്ഥികളായ സ്വപ്‌നികയ്ക്കും പ്രനിതയ്ക്കും നേരെ ആസിഡാക്രമണം ഉണ്ടായത്. ശ്രീനിവാസിന്റെ പ്രണയാഭ്യർഥന സ്വപ്‌നിക നിരസിച്ചതിനെ തുടർന്നാണ് പ്രതികൾ ആസിഡാക്രണം നടത്തിയത്.പെൺകുട്ടികൾക്കെതിരായ ആക്രമണം അന്ന് ആന്ധ്രാപ്രദേശിൽ വലിയ ഒച്ചപ്പാട് ഉണ്ടാക്കിയിരുന്നു.
കുറ്റവാളികളുടെ അറസ്റ്റ് വൈകിയത് പൊലീസിനും സർക്കാരിനും വലിയ നാണക്കേട് ഉണ്ടാക്കിയിരുന്നു. പ്രതിപക്ഷവും വനിതാ സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. അതിനിടെയാണ് വാറങ്കൽ പോലീസ് സൂപ്രണ്ട് വി.സി. സജ്ജനാറുടെ നേതൃത്വത്തിലുള്ള സംഘം പ്രതികളെ പിടികൂടിയത്.
ആക്രമണത്തിൽ ഉപയോഗിച്ച മോട്ടോർ ബൈക്കും ആസിഡ് കുപ്പിയും കണ്ടെടുക്കുന്നതിനായാണ് മാമോനൂരിലെ ഒറ്റപ്പെട്ട സ്ഥലത്തേക്ക് പൊലീസ് പ്രതികളെയുംകൊണ്ട് വന്നത്. എന്നാൽ അവിടെയെത്തിയപ്പോൾ അവർ പെട്ടെന്ന് ഒളിപ്പിച്ചുവെച്ച ആസിഡും തോക്കും ഉപയോഗിച്ച് പൊലീസിനെ ആക്രമിക്കുകയും തുടർന്ന് പൊലീസ് വെടിവെക്കുകയുമായിരുന്നുവെന്നാണ് അന്ന് പൊലീസ് വിശദീകരിച്ചത്.