തിരുവനന്തപുരം: ഡിജിപി ജേക്കബ് തോമസിനെ എഡിജിപിയാക്കി തരംതാഴ്ത്തി. നിരന്തരമായി ചട്ടവിരുദ്ധ പ്രവർത്തനങ്ങൾ ചെയ്തെന്ന് ആരോപിച്ചാണ് നടപടി.
ഇത് സംബന്ധിച്ച നിര്‍ദ്ദേശം പൊതുഭരണവകുപ്പ് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അയച്ചു. ഇത് മുഖ്യമന്ത്രിയുടെ ഓഫീസ് അംഗീകരിച്ചതായാണ് വിവരം. നിരന്തരം കേസുകളില്‍പ്പെടുന്നതും തരംതാഴ്ത്താന്‍ കാരണമായി. ഓള്‍ ഇന്ത്യ സര്‍വീസ് റൂള്‍ അനുസരിച്ചാണ് നടപടി.
സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനാണ് ജേക്കബ് തോമസ്. ഇത് ആദ്യമായാണ് സംസ്ഥാനത്ത് ഒരു ഉന്നത ഉദ്യോഗസ്ഥനെ തരം താഴ്ത്തുന്നത്.
മെയ് 31 ന് സര്‍വ്വീസില്‍ വിരമിക്കാനിരിക്കെയാണ് നടപടി. ഐപിഎസ് ഉദ്യോഗസ്ഥനായതിനാൽ ഇതിൽ കേന്ദ്ര സർക്കാരിന്റെ നിലപാട് നിർണായകമാകും. നടപടിക്രമങ്ങളുടെ ഭാഗമായി ജേക്കബ് തോമസിൽ നിന്ന് ഒരു തവണ കൂടി വിശദീകരണം തേടും. സംസ്ഥാന സർക്കാരിന്‍റെ നടപടി കേന്ദ്ര സർക്കാർ അംഗീകരിച്ചാലേ അന്തിമ തീരുമാനമുണ്ടാകൂ.