നടനും മിമിക്രി താരവുമായ കലാഭവന്‍ അബി വിടവാങ്ങിയിട്ട് ഇന്ന് ഒരാണ്ട് തികയുന്നു. കഴിഞ്ഞ വര്‍ഷം നവംബര്‍ 30 ാം തിയതിയായിരുന്നു 54ാം വയസില്‍ അബി അപ്രതീക്ഷിതമായി വിടവാങ്ങിയത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായില്‍ ചികിസ്തയിലിരിക്കെയാണ് അബി യാത്രയായത്. ഒരാണ്ട് പിന്നിടുമ്പോഴും അബിയുടെ ഓര്‍മ്മകള്‍ക്കും ആ കലാകാരന്‍ അവശേഷിപ്പിച്ച ശൂന്യതയ്ക്കും ആഴം വര്‍ദ്ദിക്കുകയാണ്.
മലയാളത്തില്‍ മിമിക്രി കസെറ്റുകള്‍ക്ക് സ്വീകാര്യത നല്‍കിയ നടനായിരുന്നു അബി. അമ്പതിലേറെ സിനിമകളിലും വേഷമിട്ടിരുന്നു ഹബീബ് അഹമ്മദ് എന്ന കലാഭവന്‍ അബി. മിമിക്രിക്കാരനായിട്ടായിരുന്നു കലാജീവിതത്തിന്‍റെ തുടക്കം. മൃഗങ്ങളുടെയും താരങ്ങളുടെയും ശബ്ദം അനുകരിച്ചായിരുന്നു മിമിക്രി ആരംഭിച്ചത്. മുംബൈയിൽ സാനിട്ടറി ഇൻസ്പെക്ടർ കോഴ്സ് പഠിക്കുമ്പോഴും മിമിക്രിയിൽ സജീവമായിരുന്നു. കലാഭവനിലൂടെ മിമിക്രിരംഗത്തെത്തിയ അബി തനതായ മികവുകളിലൂടെ മിമിക്രി രംഗത്തെ അഗ്രഗണ്യനായി മാറുകയായിരുന്നു.
ആമിനാ താത്തയായും അമിതാഭ് ബച്ചനായും സ്റ്റേജിലെത്തി പ്രേക്ഷകരെ കുടുകുടാ ചിരിപ്പിക്കുകയും അദ്ഭുതപ്പെടുത്തുകയും ചെയ്തു. മിമിക്രിയിൽ നിറഞ്ഞു നിന്ന പല കലാകാരന്മാരും സിനിമയിൽ മുൻനിര നായകൻമാരായപ്പോൾ അബി പലപ്പോഴും ശ്രദ്ധിക്കപ്പെട്ടില്ല. ഒരിടവേളയ്ക്കു ശേഷം ഹാപ്പി വെഡ്ഡിംഗ് എന്ന ചിത്രത്തിലൂടെ അബി മടങ്ങിയെത്തിയിരുന്നെങ്കിലും രോഗം പിടിപെട്ടതോടെ വിധി വില്ലനായെത്തി.