കൊച്ചി: സിനിമ നിര്‍മ്മാതാവ് ജോബി ജോര്‍ജ് തനിക്കെതിരെ വധഭീഷണി മുഴക്കുന്നുവെന്ന യുവനടൻ ഷെയ്ൻ നിഗത്തിന്റെ പരാതിയിൽ നിർമ്മാതാക്കളുടെ സംഘടന ഇടപെടുന്നു. പരാതിയിൽ ഉന്നയിച്ച ഷെയ്ൻ നായകനാകുന്ന കുർബാന, വെയിൽ എന്നീ ചിത്രങ്ങളുടെ നിർമ്മാതാക്കളുടെ ചർച്ച വിളിച്ചു ചേർത്തു.
ഷെയ്ൻ നിഗത്തിനെയും ചർച്ചയ്ക്ക് വിളിക്കും. താര സംഘടനയായ അമ്മ ഭാരവാഹികളുടെ സാന്നിധ്യത്തിൽ ആകും ചർച്ചയെന്നും നിർമ്മാതാക്കളുടെ സംഘടന വ്യക്തമാക്കി. ഗുഡ്വില്‍ എന്‍റര്‍ടെയ്മെന്റിന്റെ ബാനറിൽ ജോബി ജോര്‍ജ് ആണ് വെയിൽ നിർമ്മിക്കുന്നത്.
ബുധനാഴ്ചയാണ് ജോബി ജോര്‍ജ് തനിക്കെതിരെ വധഭീഷണി മുഴക്കുന്നുവെന്ന് ആരോപിച്ച് ഷെയ്ന്‍ നിഗം അമ്മയ്ക്ക് പരാതി നൽകിയത്. ചിത്രത്തിന്‍റെ ഒന്നാം ഷെഡ്യൂള്‍ കഴിഞ്ഞതിന് ശേഷമാണ് നിര്‍മ്മാതാവ് വധഭീഷണി മുഴക്കിയതെന്നും ഷെയ്ൻ പരാതിയിൽ ആരോപിച്ചു.
ചിത്രത്തിന്‍റെ ഒന്നാം ഷെഡ്യൂള്‍ 20 ദിവസമാണ് നിശ്ചയിച്ചത്, ഇത് 16 ദിവസത്തില്‍ പൂര്‍ത്തീകരിച്ച് സന്തോഷത്തോടെയാണ് ആ സെറ്റില്‍ നിന്നും അടുത്ത പടമായ കുര്‍ബാനിയുടെ സെറ്റിലേക്ക് പോയത്. ഈ ചിത്രത്തിന്‍റെ ഷൂട്ടിംഗ് മാങ്കുളത്താണ് നടക്കുന്നു. ഈ രണ്ട് ചിത്രങ്ങളിലുമായി മൂന്ന് ഗെറ്റപ്പിലാണ് ഞാന്‍ വരുന്നത്. വെയിലിനായി, മുന്നിലെ മുടി നീട്ടിയ ഒരു ഗെറ്റപ്പുണ്ട്. എന്നാല്‍ കുര്‍ബാനി മറ്റൊരു ഗെറ്റപ്പ് വേണ്ടതിനാല്‍ പിന്നിലെ മുടി അല്‍പ്പം മാറ്റി. ഇതില്‍ തെറ്റിദ്ധരിച്ച് നിര്‍മ്മാതാവ് ജോബി, ഞാന്‍ വെയില്‍ ഷൂട്ട് മുടക്കാനാണ് ഇത് ചെയ്തത് എന്ന് ആരോപിച്ച് എനിക്കെതിരെ വധ ഭീഷണി മുഴക്കുകയാണ്. തന്നോടും,കുര്‍ബാനിയുടെ നിര്‍മ്മാതാവിനോടും വളരെ മോശമായ ഭാഷയിലാണ് ജോബി പെരുമാറിയതെന്നും ഷെയ്ന്‍ നിഗം പറഞ്ഞു.